നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ഡി.എൽ.എഫ് യോഗം നാളെ
വിഴിഞ്ഞം: വെള്ളംകയറി കൃഷി മുടങ്ങി ജീവിതം പ്രതിസന്ധിയിലായ വെള്ളായണി കായൽ മേഖലയിലെ പുഞ്ചകർഷകർക്ക് ഇനി ആശ്വാസിക്കാം. നഷ്ടപരിഹാരം നൽകുന്നതിനായി ഭൂമിയുടെ കമ്പോളവില നിശ്ചയിക്കുന്നതിനുള്ള ഡിസ്ട്രിക്ട് ലെവൽ ഫിനാൻസ് കമ്മിറ്റി (ഡി.എൽ.എഫ്.സി) കൂടാൻ തീരുമാനമായി. കളക്ടറുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ ജൂലായ് ഒന്നിന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നാല്ഘട്ടങ്ങളിലായി കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് യോഗം. കല്ലിയൂർ, വെങ്ങാനൂർ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന ക്ഷണകത്തുമായി ഭൂഉടമകൾ കൃത്യമായും പങ്കെടുക്കണമെന്നും വെള്ളായണി പാടശേഖര സമിതി കൺവീനർ കോളിയൂർ ഗോപി പറഞ്ഞു.
പുഞ്ചകൃഷി ഭൂമി ന്യായവില നൽകി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാനം വർഷങ്ങളായിട്ടും നടപ്പായിട്ടില്ലെന്ന കർഷകരുടെ ദുരിതവാർത്ത നിരവധി തവണ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കായൽ പ്രദേശത്ത് കൃഷി ഭൂമിയുള്ള 626 കർഷക കുടുംബങ്ങളാണ് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്.
കർഷകർ ദുരിതത്തിൽ
1992ലെ നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടനുസരിച്ച് ജലവിതരണ പദ്ധതിക്ക് ദോഷകരമാകുമെന്നതിനാൽ കായലിലെ പുഞ്ചകൃഷി നിറുത്തലാക്കി. ഇതോടെ കായൽ പ്രദേശത്ത് ഭൂമിയുള്ള സ്വകാര്യ കർഷകർ ദുരിതത്തിലായി. കൃഷി അനുവദിക്കാതെ ആദായമില്ലാത്ത ഭൂമിക്ക് നികുതി നൽകേണ്ട ഗതികേടിലായ കർഷകർ പ്രതിഷേധിച്ചു. ഒടുവിൽ സ്വകാര്യ കൃഷി ഭൂമി സർക്കാർ ന്യായവില നൽകി ഏറ്റെടുക്കാമെന്ന് 2016 മേയ് 16ന് മുഖ്യമന്ത്രിയുൾപ്പെട്ട യോഗം തീരുമാനമെടുത്തു. എന്നാൽ നടപടികൾ ഇഴഞ്ഞു.
32വർഷത്തെ പോരാട്ടം
1990വരെ കർഷകരുടെ ഭൂമിയും കാർഷിക കോളേജിന്റെ 400 ഏക്കർ ഭൂമിയും ഇൻസെന്റീവ് നൽകി കർഷകർക്ക് പുഞ്ചകൃഷിക്ക് നൽകി. കായൽ കേന്ദ്രീകരിച്ച് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതിനാൽ വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നത് തടസപ്പെട്ടു. ഇതോടെ കൃഷിഭൂമി വെള്ളം കയറി. പിന്നാലെ പുഞ്ചകർഷകരും വസ്തു ഉടമകളും വെള്ളായണി പാടശേഖര - കായൽ സംരക്ഷണ സമിതി രൂപീകരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോരാട്ടം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |