തൃശൂർ: ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ചുവിറ്റ് മാതാപിതാക്കൾക്ക് പുതിയ വീട് വയ്ക്കാനുള്ള മോഹം ജസ്‌ന പറഞ്ഞപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു, എന്നാൽ രണ്ട് ചിത്രവും ഞാനിങ്ങെടുക്കും. ശനിയാഴ്ച കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിലെത്തിയ ജസ്‌ന സുരേഷ് ഗോപിക്ക് രണ്ട് ചിത്രങ്ങളും നൽകി. അതിലൊന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നൽകും. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജസ്‌ന കണ്ണന്റെ ചിത്രം സമ്മാനിച്ചിരുന്നു. വെണ്ണക്കണ്ണന്റെ 101 ചിത്രങ്ങൾ വരച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചാണ് ശ്രദ്ധേയയായത്.
കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ ജസ്‌ന ഇപ്പോൾ കൂടുതലും വരയ്ക്കുന്നത് വെണ്ണക്കണ്ണന്മാരെയാണ്. ഓർഡർ പ്രകാരമാണ് വര. 2,500 മുതൽ 20,000 രൂപ വരെയാണ് വില. ഫ്രെയിമിടുന്നതും ജസ്‌ന തന്നെ. 24ാം വയസിൽ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ കണ്ട വെണ്ണക്കണ്ണനെ വരച്ചാണ് തുടക്കം. ചിത്രരചനയുടെ ബാലപാഠം പോലും പഠിച്ചിരുന്നില്ല. ദുബായിലുള്ള ഭർത്താവ് സലീമിന്റെ പിന്തുണയുണ്ട് എല്ലാറ്റിനും. മക്കൾ: ലെൻഷാനയും ലെനിഷ്‌കയും വിദ്യാർത്ഥികൾ.
സൗജന്യമായി വേണ്ട
സഹായിക്കാൻ പലരും മുന്നോട്ടുവന്നെങ്കിലും ഒന്നും സൗജന്യമായി വേണ്ടെന്നാണ് ജസ്‌നയുടെ തീരുമാനം. ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പ മജീദിനും ഉമ്മ സോഫിയയ്ക്കും പുതിയ വീട് നിർമ്മിക്കുന്നത് കണ്ണന്റെ ചിത്രം വിറ്റുകിട്ടുന്ന പണം കൊണ്ടാവണമെന്നാണ് ആഗ്രഹം. കണ്ണന്റെ ചിത്രം വരയ്ക്കുന്നതിന് സമുദായത്തിലെ പലരിൽ നിന്നും മാതാപിതാക്കൾക്ക് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ജസ്ന പറയുന്നു.
വരയുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി സാർ നല്ല പിന്തുണ തന്നിട്ടുണ്ട്. 150 ഓളം ചിത്രത്തിന് ഓർഡറായി.
-ജസ്‌ന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |