മുംബയ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ അഞ്ച് പ്രതികൾക്കെതിരെ സമർപ്പിച്ച പുതിയ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. പ്രതികൾക്കെതിരെ കൊലപാതക ഗൂഢാലോചന ഉൾപ്പെടെയുള്ള
കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ഏപ്രിൽ 14ന് സൽമാന്റെ വീടിന് മുന്നിൽ നടന്ന വെടിവയ്‌പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്.
കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ്.
സൽമാനെ കൊലപ്പെടുത്താൻ 25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി സംഘം പ്രതികളുമായി കരാർ ഉറപ്പിച്ചിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മാസങ്ങൾക്ക് മുമ്പേ ആസൂത്രണം ആരംഭിച്ചു. എ.കെ 47 തോക്കുകളും നേരത്തെ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തുർക്കിഷ് നിർമ്മിത സിഗാന തോക്കും ഉൾപ്പെടെ പ്രതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആയുധങ്ങൾ ശേഖരിക്കുന്നതിനൊപ്പം സൽമാനെ നിരീക്ഷിക്കാനായി വൻസംഘത്തെയും ഏർപ്പാടാക്കിയിരുന്നു. ഏകദേശം 70ഓളം പേരെയാണ് നടന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. നടന്റെ ബാന്ദ്രയിലെ വീട്, പൻവേലിലെ ഫാംഹൗസ്, കൊറെഗാവിലെ ഫിലിം സിറ്റി എന്നിവിടങ്ങളെല്ലാം പ്രതികളുടെ നിരീക്ഷണവലയത്തിലായിരുന്നു. നടനെ വധിക്കാനായി 18 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് സംഘം റിക്രൂട്ട് ചെയ്തിരുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ട ഗോൾഡി ബ്രാർ, അൻമോൾ ബിഷ്‌ണോയി തുടങ്ങിയവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആക്രമണം നടത്താനായാണ് ഇവർ കാത്തിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.
ഏപ്രി? 14ന് ബൈക്കിലെത്തിയ രണ്ടുപേരാണ് സൽമാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് വെടിയുതിർത്തത്. ഇതിനുപിന്നാലെയാണ് ലോറൻസ് ബിഷ്‌ണോയിയാണ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടർന്ന് കേസിലെ പ്രതികളെ നവി മുംബയ് പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |