തിരുവനന്തപുരം: വിനീത കൊലക്കേസ് പ്രതി കന്യാകുമാരി വള്ളമഠം സ്വദേശി രാജേന്ദ്രനെ ഭയന്ന് അയാൾ താമസിച്ചിരുന്ന മുറിക്ക് സമീപം ആളുകൾ താമസിച്ചിരുന്നില്ലെന്ന് സാക്ഷി മൊഴി. കാവൽക്കിണർ സ്വദേശി രാജ ദുരൈയാണ് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനന് മുമ്പാകെ മൊഴി നൽകിയത്.
2017ൽ തമിഴ്‌നാട് ആരുവാമൊഴി സ്വദേശിയായ കസ്റ്റംസ് ഓഫീസർ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പ്രതി രാജദുരൈയുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. 2019 മുതൽ ഇവിടത്തെ ലോഡ്ജിൽ താമസിച്ചിരുന്ന പ്രതി 2021 ഡിസംബറിൽ ജോലി അന്വേഷിച്ച് തിരുവനന്തപുരത്തേക്ക് പോകുന്നെന്നു പറഞ്ഞ് ഇവിടെ നിന്നിറങ്ങി. 2022 ഫെബ്രുവരി 10ന് മടങ്ങിയെത്തി 9,000 രൂപ വാടകയിനത്തിൽ നൽകി. 11ന് കേരള പൊലീസെത്തി രാജേന്ദ്രനെ പിടികൂടുകയും മുറി പരിശോധിക്കുകയും ചെയ്തു. ഭാരത് ഫൈനാൻസിൽ സ്വർണം പണയം വച്ച കാർഡും പേരൂർക്കട ആശുപത്രിയിലെ ചികിത്സാരേഖകളും ഇവിടെനിന്ന് കണ്ടെടുത്തു.
2022 ഫെബ്രുവരി 7ന് വൈകിട്ട് 3ന് തിരുനെൽവേലി പെരുങ്കുഴി ഇന്ത്യൻ ബാങ്കിലെത്തിയ രാജേന്ദ്രൻ 32,000 രൂപ സേതു മാർക്കറ്റിംഗ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചു. വലത് കൈയിൽ പരിക്കുണ്ടായിരുന്നതിനാൽ ബാങ്കിലെത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണ് പേയിംഗ് സ്ലിപ്പ് എഴുതിച്ചതെന്നും ബാങ്ക് മാനേജർ മയിൽവാഹനം മൊഴി നൽകി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു. രാജേന്ദ്രൻ പണം അടയ്ക്കാൻ ഉപയോഗിച്ച പേയിംഗ് സ്ലിപ്പ് മാനേജർ കോടതിയിൽ ഹാജരാക്കി.
2022 ഫെബ്രുവരി 6നാണ് പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശി വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |