കൊല്ലം: പച്ചക്കറി, പലവ്യഞ്ജന വില താളം തെറ്റിയതോടെ ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽ. വൻകിട ഹോട്ടലുകളെ അപേക്ഷിച്ച് വിഭവങ്ങളുടെ വില ചെറുകിട ഹോട്ടലുകളിൽ കുറവാണ്. ഇതുകൊണ്ട് തന്നെ സാധനങ്ങളുടെ വില വർദ്ധനവ് ആദ്യം ബാധിക്കുന്നതും ഇവരെയാണ്.
വാടക കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് വാടക കൊടുക്കാനോ കറന്റ് ബില്ല് അടയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. ഒരാഴ്ച മുമ്പ് ഒരു ബോക്സ് തക്കാളിയുടെ വില 2,200 രൂപയായിരുന്നു. ഇതിൽ 100 രൂപയുടെ കുറവ് മാത്രമാണ് വന്നിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു. 10 രൂപയ്ക്ക് മുമ്പ് എടുത്തിരുന്ന വെള്ളരിക്കയ്ക്ക് ഇപ്പോൾ 45 രൂപയാണ്. രണ്ടുദിവസം മുമ്പ് 140 രൂപ മുടക്കിയാണ് ഒരു കിലോ ബീൻസ് എടുത്തതെന്നും ബീൻസിന് ഇത്രയും വില ആദ്യമാണെന്നും ഹോട്ടലുടമകൾ പറയുന്നു.
ഒരാഴ്ചയ്ക്കിടെ ഓരോ ഇനത്തിനും 10 മുതൽ 20 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. കൊച്ചുള്ളി , പയർ , ക്യാരറ്റ് എന്നിവയുടെ വില 80 നും 90 നും ഇടയിലായി. ഒരുകിലോ നാടൻ ഇഞ്ചി വില 250 നും 300 നും ഇടയിലാണ്. ഒരു കിലോ ബീറ്റ്റൂട്ടിന് 50, മുരിങ്ങിക്ക 200 , ചേന 60 , തക്കാളി 100 , പച്ചമുളക് 60 , ചെറിയ ഉള്ളി 65 , കാബേജ് 50 , ചേന 75 , സവാള 40 എന്നിങ്ങനെയാണ് ഹോട്ടലുകൾക്ക് മൊത്തവിലയിൽ പച്ചക്കറി ലഭിക്കുന്നത്. മീനിന്റെയും ഇറച്ചിയുടെയും വിലയും ദിനം പ്രതി ഉയരുകയാണ്.
വിറ്റുവരവ് കിട്ടുന്നില്ല
ചെലവാക്കുന്ന തുകയ്ക്കുള്ള വിറ്റുവരവ് കിട്ടുന്നില്ല
ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചിടേണ്ട അവസ്ഥ
കറികളുടെ എണ്ണവും കഷ്ണങ്ങളും വെട്ടിച്ചുരുക്കി
തോരനും അവിയലും ഒന്നു മാത്രമായി ചുരുങ്ങി
ഒഴിച്ചുകറി മോരും രസവും
വിലക്കയറ്റത്തിനനുസരിച്ച് ഭക്ഷണ സാധനങ്ങളുടെ വില പെട്ടെന്ന് കൂട്ടാൻ കഴിയില്ല. വില അല്പം കൂട്ടിയാൽ ആളുകൾ കുറയുന്ന അവസ്ഥയാണ്. ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
ജി ജയപാൽ, സംസ്ഥാന പ്രസിഡന്റ്, കെ എച്ച് ആർ എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |