ആലുവ: റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ടുകോടിയോളം രൂപയും വ്യാജഅന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരുകോടി പതിനഞ്ചുലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
മുംബയ് കൊളാബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുപ്രകാരം സുപ്രീംകോടതി വാറണ്ടുണ്ടെന്ന് പറഞ്ഞാണ് ആലുവ സ്വദേശിയായ മുതിർന്ന പൗരനിൽനിന്ന് 1.15കോടിരൂപ തട്ടിയത്. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചാണ് വാട്‌സാപ്പ് കോളിലൂടെ തട്ടിപ്പുസംഘം ചാറ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റേയും പോലുള്ളവയുടെ കോപ്പിയും കാണിച്ചു. സെക്യൂരിറ്റി ചെക്കിംഗിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണം എത്രയുംവേഗം മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്. മറ്റാരുമായി സംസാരിക്കാനോ ഇടപെടാനോ അവസരം കൊടുക്കാത്ത വിധത്തിൽ തന്ത്രപരമായായിരുന്നു നീക്കം.
ആറ് ട്രാൻസാക്ഷനുകളിലായിട്ടാണ് അവർ പറഞ്ഞ അക്കൗണ്ടിലക്ക് പണം മാറ്റിയത്. തട്ടിപ്പാണെന്നു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഭയംകൊണ്ട് ഏറെ നാളുകൾ കഴിഞ്ഞാണ് ഇദേഹം സംഭവം ബന്ധുവിനോട് പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറുപേരെ അറസ്റ്റുചെയ്തു.
ഓൺലൈൻ ട്രേഡിംഗിലൂടെ കാലടി സ്വദേശിക്ക് അരക്കോടിയാണ് നഷ്ടപ്പെട്ടത്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യൻ പ്രമോട്ടറാണെന്ന് പറഞ്ഞ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൾവഴിയാണ് തട്ടിപ്പിനിരയായത്. ഇതിൽ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ടീം നടത്തിയ അന്വേഷണത്തിൽ 40ലക്ഷംരൂപ തിരിച്ചുപിടിക്കാനായി. ആറുപേരെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിനിക്ക് ഓൺലൈൻ ട്രേഡിംഗിലൂട 45 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയർന്ന മേഖലയിൽ ജോലിചെയ്യുന്നയാളാണ് തട്ടിപ്പിനിരയായത്. ഇതിൽ മൂന്നുപേർ അറസ്റ്റിലായി. കോതമംഗലം സ്വദേശിക്ക് 33 ലക്ഷവും നഷ്ടമായി. ആലുവ ഭാഗത്ത് താമസിക്കുന്നയാൾക്ക് 22 ലക്ഷവും ഓൺലൈൻ വ്യാപാരതട്ടിപ്പിലൂടെ നഷ്ടപ്പെട്ടു.
വൻലാഭം വാഗ്ദാനംചെയ്താണ് ട്രേഡിംഗ് തട്ടിപ്പ് സംഘങ്ങൾ കബളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പിൽ വീഴാതെ വാഗ്ദാനങ്ങൾ വിശ്വസിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |