പഴയങ്ങാടി: ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങി ജ്വല്ലറി ഉടമയെ കബളിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികളുമായി കണ്ണപുരം പൊലീസ് തെളിവെടുപ്പ് നടത്തി. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ റഹിയാനത്ത് (33),ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ.നഗറിലെ റസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്ത് തെളിവെടുപ്പ് നടത്തിയത്.
ചെറുകുന്ന് അർബൻ ബാങ്കിൽ പ്രതികൾ പണയം വച്ച സ്വർണ്ണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമ കല്യാശേരി ദാറുമൽ മുസ്ലീം എൽ.പി സ്കൂളിന് സമീപത്തെ ടി.വി.ലക്ഷ്മണനിൽ നിന്ന് 10 ലക്ഷം രൂപ കൈപറ്റിയ സംഘം സ്വർണ്ണാഭരണങ്ങൾ നൽകാതെ മുങ്ങുകയായിരുന്നു. അറസ്റ്റിലായ സംഘത്തെ ഇന്നലെ രാവിലെ മട്ടന്നൂർ വെളിയമ്പ്രയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ഡീൽ തുടങ്ങിയത് റാഫി;
പണം വാങ്ങിയത് റഹിയാനത്ത്
പുതിയങ്ങാടിയിലെ മുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് പണയസ്വർണമെടുക്കാൻ ജ്വല്ലറിയുടമ ലക്ഷ്മണന്റെ സഹായം തേടിയത്. തുകയ്ക്ക് പകരം പണയസ്വർണം നൽകാമെന്ന് ഉറപ്പും നൽകി. ഇതുപ്രകാരം പഴയങ്ങാടിയിൽ വച്ച് പരാതിക്കാരനിൽ നിന്നും ഒന്നാം പ്രതിയായ റഹിയാനത്ത് 10 ലക്ഷം രൂപ വാങ്ങി.എന്നാൽ പുറത്ത് കാത്തുന്ന ലക്ഷ്മണനെ കബളിപ്പിച്ച് യുവതിയും സംഘവും മറ്റൊരു വഴിയിലൂടെ മുങ്ങുകയായിരുന്നു.റഹിയാനത്ത് സ്വർണ്ണാഭരണങ്ങൾ തരാതെ വഞ്ചിച്ചുവെന്നും രണ്ടും മൂന്നും നാലും പ്രതികൾ ഇതിന് ഒത്താശ ചെയ്തുവെന്നും കാട്ടി ജ്വല്ലറിയുടമ നൽകിയ പരാതി അന്വേഷിച്ച കണ്ണപുരം പൊലീസ് പ്രതികളെ അറസ്റ്റുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |