പ്രതിഷേധ റാലി പൊലീസ് തടഞ്ഞു; പിന്നീട് അനുമതി നൽകി
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണമേഖല മഹായിടവക ആസ്ഥാനം പ്രവർത്തിക്കാൻ അനുവദിക്കാത്തതിനെതിരേ ഒരു വിഭാഗം വിശ്വാസികളും വൈദികരും പ്രതിഷേധ റാലിയും പ്രാർത്ഥന സംഗമവും നടത്തി. പാളയത്ത് നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് നടത്തിയ പ്രതിഷേധ റാലി സെക്രട്ടേറിയറ്റിന് മുമ്പിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു.
അനുമതിയില്ലാതെയാണ് റാലി നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷം,പ്രകോപനം സൃഷ്ടിക്കരുതെന്ന ഉറപ്പിൽ റാലി തുടരാൻ അസിസ്റ്റന്റ് കമ്മിഷണർ നിതിൻ പി. രാജ് അനുമതി നൽകി. പിന്നീട് പുത്തരിക്കണ്ടം മൈതാനത്ത് ഒത്തുചേർന്ന വിശ്വാസികൾ പ്രാർത്ഥന സംഗമം നടത്തി.
സമാധാനപരമായാണ് റാലി നടത്തിയതെന്നും എൽ.എം.എസ് കോമ്പൗണ്ടിൽ അതിക്രമിച്ചുകയറി ബിഷപ് ഡോ. റോയിസ് മനോജ് വിക്ടറിനെ ഇറക്കിവിട്ടവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് റാലിയും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചത്. സഭയിലെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ നിരാഹാര സമരം റാലിക്ക് മുന്നോടിയായി നിറുത്തി. പ്രതിഷേധ റാലിക്കും പ്രാർത്ഥന സംഗമത്തിനും ജോയിന്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ലോറൻസ്, ഡി. സത്യജോസ്, അഡ്വ. ആൽബിൻ ജോസ് പ്രകാശ്, അഡ്വ. സർജിൻ തോമസ്, സുകു കെ. ജേക്കബ്, റവ. താൽവിൻ ക്രിസ്റ്റോ, റവ. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |