കൽപ്പറ്റ: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാഹനം ഇന്ന് കസ്റ്റഡിയിൽ എടുക്കും. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.ആർ സുരേഷാണ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. രൂപ മാറ്റം വരുത്തിയ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ പനമരം ടൗണിലൂടെയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും കഴിഞ്ഞദിവസം യാത്ര നടത്തിയത്. മാസ് ബി.ജി.എം ഇട്ടുകൊണ്ടുള്ള വീഡിയോ ആകാശിന്റെ കൂട്ടാളികളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷ വിമർശനമാണ് നടത്തിയത്. മോട്ടോർ വാഹന വകുപ്പ് സ്വമേധയാ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉടമയ്‌ക്കെതിരെ കേസെടുത്തത്. വീഡിയോ ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് വയനാട് ആർ .ടി ഒ .യ്ക്ക് നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് നടപടി.
നിയമലംഘനം നടത്തിയതിന് കഴിഞ്ഞവർഷം ഇതേ വാഹനത്തിന് മലപ്പുറം ആർ.ടി.ഒ 25000 രൂപ പിഴ ഇട്ടിരുന്നു.
ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി ജോയിന്റ് ആർ. ടി.ഒ ഓഫീസ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |