കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ആലിംഗനം ചെയ്‌തതിനെയും രൂക്ഷമായി വിമർശിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
മോദിയുടെ സന്ദർശനം സമാധാനത്തിന് കനത്ത പ്രഹരമാണ്. തിങ്കളാഴ്ച കീവിലെ കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്ക് പരിക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. മരണസംഖ്യ ഉയരാം. അങ്ങനെയൊരു ദിവസം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്തപങ്കിലനായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നു. അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ് - ആക്രമണ ദൃശ്യങ്ങൾ പങ്കുവച്ച് സെലെൻസ്‌കിയുടെ എക്‌സിൽ കുറിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്. അതേസമയം, ആശുപത്രിയിലെ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സെലെൻസ്കി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നാൽപ്പതിലധികം
മിസൈലുകൾ
യുക്രെയിനിലെ അഞ്ചുനഗരങ്ങളിൽ നാൽപ്പതിലധികം റഷ്യൻ മിസൈലുകളാണ് തിങ്കളാഴ്ച പതിച്ചത്. കെട്ടിട സമുച്ചയങ്ങളെയും പൊതുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൈപ്പർസോണിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. ക്രിവീ റീ, പോക്രോവ്സ്ക്, നിപ്രോ, ക്രാമറ്റോർസ്ക്, സ്ലോവിയാൻസ്ക് എന്നിവയാണ് ആക്രമണം നേരിട്ട മറ്റ് നഗരങ്ങൾ.
വൈറലായി മോദി - പുട്ടിൻ ഹോം ടൂർ
മോദിയുമായി ഹോം ടൂർ നടത്തിയ പുട്ടിന്റെ വീഡിയോ വൈറലായി.
പുട്ടിന്റെ അവധിക്കാല വസതിയായ നോവോ-ഓഗാർയോവോയിൽ അത്താഴ വിരുന്നിന് മോദി എത്തിയപ്പോഴായിരുന്നു ഹോം ടൂർ. വളരെ അടുത്ത നേതാക്കളെ മാത്രമാണ് പുട്ടിൻ ഇവിടെ സ്വീകരിക്കുന്നത്. ഗോൾഫ് ക്ലബുകളിൽ ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഗോൾഫ് കാർട്ടിൽ മോദിയെ ഇരുത്തി പുട്ടിൻ തന്നെ ഡ്രൈവ് ചെയ്‌ത് മോദിയെ കാഴ്ചകൾ കാണിച്ചു.ഡ്രൈവിന് ശേഷം ഇരുവരും സംസാരിച്ച് നടക്കുന്നതും കാണാം.
ചർച്ചയായി റഷ്യൻ സ്വീകരണം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയിൽ ലഭിച്ച സ്വീകരണം ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. മോസ്കോ വിമാനത്താവളത്തിൽ റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മെന്റുറോവാണ് മോദിയെ സ്വീകരിച്ചത്. തുടർന്ന് മെന്റുറോവിന്റെ കാറിലാണ് മോദിയെ ഹോട്ടലിലേക്ക് കൊണ്ടുപോയതും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് റഷ്യ സന്ദർശിച്ചപ്പോൾ ഡെപ്യൂട്ടി പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതിനേക്കാൾ ഉയർന്ന റാങ്കിലുള്ള ഉപപ്രധാനമന്ത്രിയാണ് മോദിക്കായി എത്തിയത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞാൽ രണ്ടാമനായ മാന്റുറോവ് മോദിയെ സ്വീകരിക്കാനെത്തിയത് ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ സന്ദേശമാണ്.
മോദി ഓസ്ട്രീയയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദ്വിദിന റഷ്യൻ സന്ദർശനം അവസാനിപ്പിച്ച് ഇന്നലെ ഓസ്ട്രിയയിൽ എത്തി. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |