സുപ്രീംകോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി : കൊൽക്കത്തയിൽ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ തെരുവിൽ സമരം തുടങ്ങിയ യുവ ഡോക്‌ടർമാർ ഇന്ന് വൈകിട്ട് അഞ്ചിന് മുൻപ് ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി.
ജോലി പണയം വച്ചല്ല സമരം നടത്തേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇല്ലെങ്കിൽ നിലപാട് കടുപ്പിക്കും. സർക്കാർ അച്ചടക്കനടപടിയെടുത്താൽ തടയില്ല. ഡോക്‌ടർമാർക്ക് ബംഗാൾ സർക്കാർ സുരക്ഷിത തൊഴിൽ സാഹചര്യമൊരുക്കണം.
സംഭവം നടന്ന ആർ.ജി കർ മെഡിക്കൽ കോളേജിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാനും സുരക്ഷാനടപടികൾക്കുമായി ഫണ്ട് അനുവദിച്ചെന്ന് ബംഗാൾ ആരോഗ്യ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസ് 17ന് വീണ്ടും പരിഗണിക്കും.ഇരയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക - ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. ഇരയുടെ അന്തസ് സംരക്ഷിക്കാനാണിത്. എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യാൻ 14 മണിക്കൂറോളം വൈകിയതിന്
കൊൽക്കത്ത പൊലീസിനെ വിമർശിക്കുകയും ചെയ്തു.
പ്രതികാര നടപടി
ഇല്ലെന്ന് സർക്കാർ
ഡ്യൂട്ടിയിൽ പ്രവേശിക്കുന്നവർക്കെതിരെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കില്ലെന്ന് മമത സർക്കാർ ഉറപ്പുനൽകി. ഡോക്‌ടർമാരുടെ അഭാവം കാരണം 23 രോഗികൾ മരിച്ചു. ആറുലക്ഷം വ്യക്തികൾക്ക് ചികിത്സ നൽകാനായില്ല. ആരോഗ്യമേഖല സ്‌തംഭിച്ചു. ഒ.പിയിൽ ഒറ്റ റസിഡന്റ് ഡോക്‌ടർമാരും എത്തുന്നില്ല. കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക കാരണമാണ് സമരമെന്ന് റസിഡന്റ് ഡോക്‌ടേഴ്സ് അസോസിയേഷൻ മറുപടി നൽകി.
പോസ്റ്റ്മോർട്ടം രേഖ
ഹാജരാക്കണം
ഡോക്‌ടറുടെ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. മൃതദേഹത്തോടൊപ്പം എന്തെല്ലാം വസ്‌തുക്കൾ കൈമാറിയെന്ന് രേഖപ്പെടുത്തിയ 'ചെലാൻ' ആണ് ഹാജരാക്കേണ്ടത്. കാണാനില്ലെന്നാണ് മറുപടിയെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് കരുതേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണപുരോഗതി വ്യക്തമാക്കി സി.ബി.ഐ പുതിയ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. സാംപിളുകൾ ഡൽഹി എയിംസിലും, ബംഗാളിന് പുറത്തുള്ള മറ്റു ലാബുകളിലും പരിശോധിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |