ആർ.എം.ഒ, അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസർ തസ്തികകളിൽ ആളില്ല
പടർന്നുപിടിച്ച് ഡെങ്കിപനിയും മഞ്ഞപിത്തവും
ഡോക്ടർമാരുടെ തസ്തിക 323
ഡ്യൂട്ടിയിലുള്ളത് 245
ഒഴിവ് 75
കാസർകോട്: പനി,കോളറ,ഡങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിച്ച് ഭീഷണിയുയർത്തുന്ന സാഹചര്യത്തിലും കാസർകോട് ജില്ലയിലെ
ആശുപത്രികളിൽ ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഏറ്റവും പ്രധാന ആശുപത്രികളായ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ആർ.എം.ഒമാരും അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർമാരുമില്ല. ജില്ലയിലെ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ആശുപത്രികളിൽ പനിബാധിതരെ കൊണ്ട് നിറയുന്ന അവസ്ഥയാണുള്ളത്. നീണ്ട നിരയാണ് ഓരോ ആശുപത്രിക്ക് മുന്നിലുമുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ഡോക്ടർമാരുടെ എണ്ണക്കുറവും മൂലം പരിശോധിക്കാൻ സമയം കിട്ടാത്ത അവസ്ഥയാണ്. കാത്തുനിന്ന് തളർന്നുവീഴുന്ന സംഭവങ്ങളും പതിവാണ്. ഒന്നിലേറെ ആരോഗ്യകേന്ദ്രങ്ങളുടെ ചുമതല നൽകുന്നതുമൂലം ജോലിഭാരത്താൽ . മെഡിക്കൽ ഓഫീസർമാരും തളരുകയാണ്.
സ്ഥലംമാറ്റമല്ല, ഇത് ഇരുട്ടടി
പതിനാറ് ഡോക്ടർമാരെയാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിന്ന് മറ്റ് ജില്ലകളിലെ സർക്കാർ ആസ്പത്രികളിലേക്ക് സ്ഥലം മാറ്റിയത്. രോഗികളുടെ വൻതിരക്ക് മൂലം അല്പമെങ്കിലും കഴിവുള്ളവർ സ്വകാര്യാസ്പത്രികളിലേക്ക് പോകുന്ന സാഹചര്യവുമുണ്ട്. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് കാത്തുകെട്ടി കിടക്കുകയല്ലാതെ ഗത്യന്തരമില്ല.
ഒഴിവുകൾ ഇങ്ങനെ
7വിരമിച്ച ഡോക്ടർമാർക്ക് പകരം
30 ഉപരിപഠനത്തിന് പോയ ഡോക്ടർമാർക്ക് പകരം
22 സ്‌പെഷ്യാലിറ്റിയിലെ ഒഴിവ്
5.അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ
4 സിവിൽ സർജൻ വിഭാഗത്തിൽ
32 അസി. സർജൻ വിഭാഗത്തിൽ
10 അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസർ
1ആർ.എം.ഒ രണ്ടും
3ഡെന്റൽ അസി. സർജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |