പാരീസ് ഒളിമ്പിക്സിന് കൊടിയേറാൻ 14 ദിവസം കൂടി
പാരീസ് : 32-ാമത് ഒളിമ്പിക്സ് മഹാമഹം ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ കൊടിയേറാൻ ഇനി രണ്ടാഴ്ചമാത്രം. ജൂലായ് 26 മുതൽ ആഗസ്റ്റ് 11വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് പാരീസ് സമ്മർ ഒളിമ്പിക്സിന് വേദിയാകുന്നത്. ലണ്ടൻ കഴിഞ്ഞാൽ മൂന്ന് ഒളിമ്പിക്സുകൾക്ക് വേദിയാകുന്ന ആദ്യ നഗരം എന്ന റെക്കാഡും പാരീസിന് സ്വന്തമാകും. 1908,1948,2012 വർഷങ്ങളിലാണ് ലണ്ടൻ ഒളിമ്പിക്സിന് വേദിയായതെങ്കിൽ 1900ത്തിലും 1924ലും ഒളിമ്പിക്സ് നടന്ന നഗരമാണ് പാരീസ്. മൂന്ന് ശീതകാല ഒളിമ്പിക്സുകൾക്ക് കൂടി ആതിഥ്യമരുളിയിട്ടുള്ള രാജ്യമാണ് ഫ്രാൻസ്. 1924ലാണ് ഇവിടെ ആദ്യ ശീതകാല ഒളിമ്പിക്സ് നടന്നത്. 1924ലെ സമ്മർ ഒളിമ്പിക്സിന്റെയും ശീതകാല ഒളിമ്പിക്സിന്റെയും നൂറാം വാർഷികത്തിലാണ് 33-ാമത് സമ്മർ ഒളിമ്പിക്സ് പാരീസിലേക്ക് എത്തുന്നത് എന്നതും കൗതുകമാണ്.
പാരീസും 16 മറ്റ് ഫ്രഞ്ച് നഗരങ്ങളുമാണ് 17 ദിവസങ്ങളിലായി നടക്കുന്ന ഒളിമ്പിക് മഹാമഹത്തിന് അരങ്ങൊരുക്കുന്നത്. തഹിതി എന്ന ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപും ഈ ഒളിമ്പിക്സിന്റെ വേദിയാണ്. മെട്രോപൊളിറ്റൻ ഫ്രാൻസ് കൂടാതെയുള്ള ഏകവേദിയാണ് തഹിതി. നാലുവർഷത്തെ ഇടവേള എന്ന സമയക്രമത്തിലേക്ക് ഒളിമ്പിക്സ് തിരിച്ചെത്തുക കൂടിയാണ് ഇത്തവണ. 2020ൽ നടക്കേണ്ടിയിരുന്ന 31-ാമത് ഒളിമ്പിക്സ് കൊവിഡ് മഹാമാരി കാരണം 2021ലാണ് നടത്താൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ ഒളിമ്പിക്സ് പഴയ കാലക്രമത്തിലേക്ക് തിരിച്ചുപോകും. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒളിമ്പിക്സ് വീണ്ടും യൂറോപ്പിലേക്ക് തിരിച്ചെത്തുകയുമാണ്.
ഒളിമ്പിക്സിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പല സംഘങ്ങളായി ഇന്ത്യൻ താരങ്ങൾ പാരീസിലേക്ക് യാത്ര തുടങ്ങികഴിഞ്ഞു. പി.ടി ഉഷ നേതൃത്വം നൽകുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു താരങ്ങളുടെ പരിശീലനവും മറ്റ് തയ്യാറെടുപ്പുകളും. ഏഴ് മലയാളികൾ ഉൾപ്പടെ 113 കായിക താരങ്ങളെയാണ് ഇന്ത്യ ഇക്കുറി ഒളിമ്പിക്സിന് അയയ്ക്കുന്നത്. ഇതിൽ മിക്കവരും യോഗ്യതാ മാർക്ക് മറികടന്നവരാണ്. വേൾഡ് റാങ്കിംഗ് ക്വാട്ടയിലൂടെയും യൂണിവേഴ്സൽ ക്വാട്ടയിലൂടെയും ബർത്ത് നേടിയവരും സംഘത്തിലുണ്ട്. 30 അംഗ ടീമിനെയാണ് അത്‌ലറ്റിക്സിൽ ഇന്ത്യ വിന്യസിക്കുന്നത്. 12 വനിതാ താരങ്ങളും 18 പുരുഷ താരങ്ങളും അടങ്ങുന്നതാണ് ഇന്ത്യൻ അത്‌ലറ്റിക് സംഘം. 21 താരങ്ങൾ അടങ്ങുന്ന ഷൂട്ടിംഗ് ടീമാണ് രണ്ടാമത്തെ വലിയ സംഘം. 16 കായിക ഇനങ്ങളിലാണ് ഇന്ത്യ പാരീസിൽ മത്സരിക്കുന്നത്. നാലാമത്തെ ഒളിമ്പിക്സിന് ഇറങ്ങുന്ന വെറ്ററൻ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമലും ബാഡ്മിന്റൺ താരം പി.വി സിന്ധുവുമാണ് പാരീസിലെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്. 2012ലെ ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ ഷൂട്ടർ ഗഗൻ നാരംഗാണ് ചെഫ് ഡി മിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |