അമ്പലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അമ്പലപ്പുഴയിലെത്തി 'പണി' തുടങ്ങിയത് പൊലീസിന് തലവേദനയായി. വളഞ്ഞവഴിയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങൾക്ക് പിന്നിൽ കൊല്ലം ശൂരനാട് കുഴുവിള വടക്കേവീട്ടിൽ സുബൈറാണെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
വളഞ്ഞവഴിയിൽ അനിൽകുമാറിന്റെ സ്റ്റേഷനറി കടയിൽ നിന്നും 30,000രൂപ മോഷണം പോയിരുന്നു. സമീപത്തെ ഒരു വീട്ടിലും 5കടകളിലും മോഷണശ്രമം നടന്നു. ബുധനാഴ്ച പുലർച്ചെ 2ഓടെയാണ് വളഞ്ഞവഴിയിൽ മോഷണം നടന്നത്. കമ്പിവളപ്പിലുള്ള ഒരുവീട്ടിൽ മോഷണത്തിനായി ചെന്നപ്പോൾ നായകൾ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അതു കഴിഞ്ഞാണ് അനിൽകുമാറിന്റെ കട തുറന്ന് പണം കവർന്നത്. അതിനു ശേഷം രണ്ടു മൂന്നുകടകളുടെ പൂട്ട് തുറന്നെങ്കിലും പണമൊന്നും പോയില്ല. ഏതാനും ദിവസം മുൻപ് കായംകുളത്തും, ഹരിപ്പാടും നടന്ന മോഷണങ്ങളും പക്കി സുബൈറാണ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറു മാസത്തെ ശിക്ഷ കഴിഞ്ഞ് ഏതാനും ദിവസം മുൻപാണ് സുബൈർ പുറത്തിറങ്ങിയത്.
വലിയ ആഗ്രഹമില്ല,
ചെറിയ തുക മതി
അടുപ്പിച്ച് കുറെ സ്ഥലങ്ങളിൽ കയറി മോഷ്ടിക്കുന്നതാവെന്ന് സുബൈറിന്റെ രീതി.മുഖം മറയ്ക്കാറില്ല. നിക്കർ മാത്രം ധരിക്കും. സി.സി ടിവിയിൽ മുഖം പതിയുമെന്ന ഭയവുമില്ല. പിടിക്കപ്പെടുന്നതു വരെ മോഷണം നടത്തും. ബസിൽ യാത്ര ചെയ്യാറില്ല. ട്രെയിൻ മാർഗം ഏതെങ്കിലും സ്റ്റേഷനിൽ എത്തി ട്രാക്കിലൂടെ സഞ്ചരിച്ച് കടകളിലും, വീടുകളിലും മോഷണം നടത്തും. പൊലീസിന്റെ പിടിയിലായാൽ മുഴുവൻ വിവരങ്ങളും പൊലീസിനോട് പറയും. പൊലീസിനറിയാത്ത പരാതികളില്ലാത്ത മോഷണക്കഥയും വെളിപ്പെടുത്തു. മോഷണശ്രമത്തിനിടെ ആരെങ്കിലും വന്നാലും ആക്രമിക്കില്ല. ഓടി മാറും. ചെറിയ തുകകൾ മതി സുബൈറിന്. ലോട്ടറി എടുക്കണം. ഭക്ഷണം കഴിക്കണം. കിട്ടുന്ന തുക അന്നു തന്നെ തീർത്ത് അടുത്ത ദിവസം വീണ്ടും മോഷണം നടത്തും. മോഷണം കഴിഞ്ഞ് പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രം ധരിച്ച് അടുത്ത സ്ഥലത്തേക്ക് പ്രയാണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |