കാലടി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ളീല ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കാലടി ശ്രീശങ്കര കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് മറ്റൂർ വട്ടപ്പറമ്പ് മാടശേരിൽ രോഹിത്തി (24)നെ പോക്സോ കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ പരാതിയിൽ നിസാര വകുപ്പുകൾ ചേർത്ത് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
എട്ട് വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ രോഹിത് അശ്ളീല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. 2020ലാണ് ഇയാൾ ബിരുദപഠനം കഴിഞ്ഞ് കോളേജ് വിട്ടത്. പൂർവ വിദ്യാർത്ഥിയാണെങ്കിലും കോളേജിലെ പതിവ് സന്ദർശകനായിരുന്നു. പെൺകുട്ടികളുമായും അടുത്ത സൗഹൃദവും പുലർത്തി. 20 ഓളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാൾ ദുരുപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു.
രോഹിതിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എട്ട് പെൺകുട്ടികളുടെ പരാതികളാണ് കാലടി പൊലീസിലെത്തിയത്. ഇതിൽ കോളേജ് വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത ബന്ധുവിന്റെ ചിത്രവും ഇയാൾ അശ്ളീല ഗ്രൂപ്പിൽ ഇട്ടിരുന്നതിനാലാണ് പോക്സോ കേസ് ചുമത്തിയത്.
കെ.എസ്.യു മാർച്ച്
വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ളീല ഗ്രൂപ്പുകളിൽ ഉപയോഗിച്ച എസ്.എഫ്.ഐ നേതാവ് രോഹിത്തിനെതിരെ നിസാരവകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്നലെ കാലടി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണ ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ജംഗ്ഷനിൽ വച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |