വടക്കാഞ്ചേരി : ഇ വാഹന ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കാനുള്ള വൈദ്യുതി വകുപ്പ് പദ്ധതി പ്രകാരം വടക്കാഞ്ചേരി എങ്കക്കാട് ആരംഭിച്ച ഫാസ്റ്റ് ചാർജിംഗ് കേന്ദ്രത്തിന് അകാലചരമം. ഈ രംഗത്തെ സുപ്രസിദ്ധരായ ഡെൽറ്റ കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തതെങ്കിലും വാഹന ചാർജിംഗിന്റെ ട്രയൽ നടന്നപ്പോൾ പദ്ധതി പരാജയപ്പെട്ടു. ഇതോടെ പഴയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന ആരോപണം ഉയർന്നു. ഒരു വാഹനത്തിൽ പോലും ചാർജ് കയറാത്ത അവസ്ഥയായി. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ സാങ്കേതിക വിദ്യയിൽ സമൂല മാറ്റം വരുത്തിയെന്ന മുടന്തൻ ന്യായമാണ് വൈദ്യുതി വകുപ്പ് നിരത്തിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ.എസ്.ഇ.ബിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് എങ്കക്കാടും പദ്ധതിയാരംഭിച്ചത്.
എല്ലാ ജില്ലകളിലുമായി 250 ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജിംഗ് ശൃംഖല സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഭാവിയിൽ വൈദ്യുതവാഹനം വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടായിരുന്നു നടപടി. ഒരു ചാർജിംഗ് സ്റ്റേഷൻ തുടങ്ങാൻ ഏകദേശം മൂന്ന് കോടിയോളം രൂപ ചെലവ് വരുമെന്നായിരുന്നു കണക്ക് കൂട്ടൽ. വിയ്യൂർ സബ് സ്റ്റേഷനോടനുബന്ധിച്ചും കാർ ചാർജിംഗ് സ്റ്റേഷൻ നിർമ്മിച്ചിരുന്നു. 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് വിയ്യൂരിലേത്. ഇവിടെ പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെയേ ആവശ്യമുള്ളു. എന്നാൽ വടക്കാഞ്ചേരിയിൽ 25 കിലോ വാട്ടാണ് ശേഷി. ഇതാണ് തിരിച്ചടിക്ക് കാരണമായത്. മറ്റെല്ലായിടത്തും പ്രധാന പാതയോട് ചേർന്നാണ് വൈദ്യുതി ചാർജിംഗ് കേന്ദ്രം. എന്നാൽ എങ്കക്കാട് പ്രധാന പാതയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് സ്‌റ്റേഷൻ. നിലവിലുള്ള ഫില്ലിംഗ് യൂണിറ്റ് പൊളിച്ചുമാറ്റി അത്യന്താധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുകയെന്നതാണ് പോംവഴി. അതേസമയം നിലവിലുള്ള സ്റ്റേഷനായി ചെലവഴിച്ച ലക്ഷങ്ങൾ ആരിൽ നിന്ന് ഈടാക്കുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |