പറ്റ്ന: 12വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ. ബീഹാറിലെ ബെഗുസാരായിലാണ് സംഭവം നടന്നത്. അടുത്ത കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടിയെ ഇവർ മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ലഖ്‌മിനിയ റെയിൽവേ സ്‌റ്റേഷനിലെ ട്രാക്കിൽ വച്ചാണ് 12വയസുകാരനെ റോഷൻ കുമാർ, ജയ് റാം ചൗധരി, രാഹുൽ കുമാർ എന്നിവർ ചേർന്ന് മർദ്ദിച്ചത്.
പുറത്തുവന്ന വീഡിയയിൽ കുട്ടിയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട ശേഷം വടി കൊണ്ട് മർദിക്കുന്നത് കാണാം. പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയ്യാത്ത കുറ്റം ചുമത്തിയാണ് പ്രതികൾ തന്റെ മകനെ മർദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും സമാനസംഭവം ബെഗുസാരായിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടയിൽ നിന്ന് ബിസ്ക്കറ്റ് പാക്കറ്റുകൾ മോഷ്ടിച്ചെന്നാരോപിച്ച് നാല് ആൺകുട്ടികളെയാണ് തുണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഫാസിൽപൂർ ഗ്രാമത്തിലുള്ളവരാണ് കുട്ടികളെ മർദ്ദിച്ചത്. അന്നും സംഭവത്തിൽ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |