പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ
വർക്കല: ആധുനിക അറവുശാലയുടെ പ്രവർത്തനം ആരംഭിക്കാതായതോടെ വൃത്തിയില്ലാത്ത ഇറച്ചി കഴിക്കേണ്ട ഗതികേടിലാണ് വർക്കലക്കാർ. 2020 ജനുവരിയിലാണ് വർക്കലയിൽ ആധുനിക അറവുശാലയുടെ നിർമ്മാണം ആരംഭിച്ചത്.2022ൽ പൂർത്തിയാക്കിയെങ്കിലും നാളിതുവരെ പ്രവർത്തനസജ്ജമായിട്ടില്ല.
ആധുനിക അറവുശാലയ്ക്കും എം.സി.എഫ് യൂണിറ്റിനുമായി രണ്ട് കെട്ടിടങ്ങളാണുള്ളത്.ജനകീയസൂത്രണ പദ്ധതിപ്രകാരം കേന്ദ്രഫണ്ട് കൂടി ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചത്.കേന്ദ്ര സ്ലാട്ടർ ഹൗസ് നിയന്ത്രണ ചട്ടങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകളും പാലിക്കാതെ കെട്ടിടം നിർമ്മിച്ചതുമൂലം ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിന് കഴിയാതെയായി.
ഇപ്പോൾ നവീകരിച്ച പഴയ കെട്ടിടത്തിലാണ് അറവുശാല പ്രവർത്തിക്കുന്നത്. മൃഗഡോക്ടറുടെ പരിശോധനയോ സർട്ടിഫിക്കേഷനോ സീലോ ഇല്ലാതെയുള്ള മാംസമാണ് വിപണിയിലെത്തുന്നത്. പുലർച്ചെ 3ഓടെ മൃഗങ്ങളെ കശാപ്പിനായി എത്തിക്കുകയും അറവുശാലയുടെ കരാറെടുത്തവർ യാതൊരുവിധ പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പ് ചെയ്ത് വിൽക്കുകയും ചെയ്യും.
കശാപ്പിനായി പരിശോധിക്കേണ്ടത്
അസുഖം ബാധിച്ച മൃഗങ്ങളാണോ
മാംസത്തിന്റെ ഗുണനിലവാരം
വൃത്തിയില്ലാതെ
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാല പ്രവർത്തിക്കുന്നത്.മലിനജലവും മറ്റ് മാലിന്യങ്ങളും ബയോഗ്യാസ് പ്ലാന്റ് വഴി ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം.എന്നാൽ പ്ലാന്റ് പണിമുടക്കിയതായി നാട്ടുകാർ പരാതിപ്പെടുന്നു.മൂക്ക് പൊത്തി വേണം പ്ലാന്റിനുള്ളിൽ പ്രവേശിക്കാൻ. മലിനജലമൊഴുകിയെത്തുന്ന ടാങ്ക് നിറഞ്ഞ് കൂത്താടിയും പുഴുക്കളും ദുർഗന്ധവും കൊണ്ട് മലീമസമാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന സാഹചര്യങ്ങളില്ലെന്നാണ് ആരോഗ്യവിഭാഗം നാട്ടുകാർക്ക് നൽകുന്ന മറുപടി.
പമ്പുഹൗസും തുമ്പൂർമൊഴിയും ഉപയോഗശൂന്യം
അറവുശാല പ്രവർത്തിക്കുന്ന ഒരേക്കർ പുരയിടത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പമ്പുഹൗസ് ഉപയോഗ ശൂന്യമായ നിലയിലാണ്.എന്നാൽ ഇതിനെ നവീകരണത്തിനായി 55,0000 രൂപയോളം ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. തുമ്പൂർ മൊഴി മാലിന്യ സംസ്കരണ യൂണിറ്റും ഇതിനുള്ളിലുണ്ടെങ്കിലും സംസ്കരണ പ്രവൃത്തികൾ നടക്കുന്നില്ല.
അറവുശാലയ്ക്ക് ആവശ്യമായ ആധുനിക യന്ത്രസാമഗ്രികൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള ടെൻഡർ നടപടി പൂർത്തിയായിവരുന്നു.
കെ.എം.ലാജി
ചെയർമാൻ,വർക്കല നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |