കൊച്ചി: അദ്ധ്യാത്മീകതയുടെ പരകോടിയിൽ രാമായണ പാരയണവും നാലമ്പലദർശനവും ശരീരരക്ഷയ്ക്ക് ഔഷധ സേവയുമൊക്കെയായി കർക്കടകം വന്നെത്തി. ഇനിയുള്ള 31 ദിവസങ്ങൾ ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും സായംസന്ധ്യയിൽ രാമായണശീലുകൾ മുഴങ്ങും. പകൽ കുറവും രാത്രി കൂടുതലുമുള്ള ദക്ഷിണായന കാലത്തിന്റെ തുടക്കം കൂടിയാണ് കർക്കടകം. പ്രതികൂല കാലാവസ്ഥയും വറുതിയും കഷ്ടപ്പാടും ഈശ്വരഭക്തികൊണ്ട് മറികടക്കാനുള്ള മാർഗമെന്നനിലയിലാണ് പണ്ടുകാലം മുതൽ കർക്കടക മാസത്തിൽ രാമായണപാരായണം നടത്തിയിരുന്നത്.
കർക്കടമാസത്തെ മറ്റൊരു പ്രധാന ചടങ്ങാണ് നാലമ്പലദർശനം. എറണാകുളം ജില്ലയിൽ മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശേരി നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നാലമ്പല ദർശനം പ്രസിദ്ധമാണ്. ക്ഷേത്രങ്ങളിലെ ചടങ്ങുകളോടനുബന്ധിച്ചും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും പ്രത്യേകം തയ്യാറാക്കുന്ന ഔഷധകഞ്ഞിയും മരുന്ന് സേവയും കർക്കടകത്തിലെ ദേഹരക്ഷയുടെ ഭാഗമായി നടക്കും. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാക്ഷേത്രങ്ങളിലും രാമായണ മാസാചരണവും ഔഷധസേവയും ഒരുക്കിയിട്ടുണ്ട്.
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്നുമുതൽ കർക്കടകം 32വരെ രാവിലെ ഗണപതിഹോമവും രാമായണ പാരായണവും വൈകിട്ട് നിറമാല ചുറ്റുവിളക്ക് ഭഗവതിസേവയും നടക്കും.
പാലാരിവട്ടം ശ്രീ ഹരിഹരസുധ ക്ഷേത്രത്തിൽ ആഗസ്റ്റ് 16വരെ മഹാഗണപതിഹവനം, ഭഗവതിസേവ, സുകൃതഹോമം, രാമായണപാരായണം എന്നിവയുണ്ടാകും.
ഇല്ലിക്കൽ ദേവസ്വം യോഗം വക കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ കർക്കടകം 32വരെ എല്ലാദിവസവും ഗണപതിഹവനം, ഭഗവതിസേവ, ഔഷധക്കഞ്ഞി വിതരണം എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പോണേക്കര എൻ.എസ്.എസ് കരയോഗം വക പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 16വരെ രാമായണ പാരായണം, പ്രഭാഷണപരമ്പര, പ്രശ്നോത്തരി, രാമായണപാരയണ മത്സരം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഖണ്ഡ രാമായണ പാരായണം, ഔഷധക്കഞ്ഞി അന്നദാനം തുടങ്ങിയ പരിപാടികൾ നടക്കും. ഇന്ന് വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് സാഹിത്യവിഭാഗം മേധാവി ഡോ. സരിത മഹേശ്വരൻ രാമായണമാസാചരണം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |