കൊച്ചി: സബ്സിഡി മണ്ണെണ്ണ വിതരണത്തിനുള്ള പുതിയ സർക്കാർ നടപടി സംസ്ഥാനത്തെ 80 ശതമാനം കടകളെയും പൂട്ടിക്കുമെന്ന് റേഷൻ വ്യാപാരികൾ. സബ്സിഡി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷൻ കടകൾ വഴി മാത്രം വിതരണം ചെയ്യാനാണ് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പിന്റെ നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു.
കച്ചവടം പൂട്ടേണ്ടി വരും
പുതിയ നടപടി റേഷൻ വ്യാപാരികൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുമെന്നും മിക്കവരുടെയും കച്ചവടം ഇല്ലാതാക്കുമെന്നും വ്യാപാരികൾ പറയുന്നു. ഒരു പഞ്ചായത്തിലെ ചുരുക്കം റേഷൻ കടകളിൽ മാത്രം മണ്ണെണ്ണ എത്തുമ്പോൾ ഈ കടകളിൽ നിന്ന് തന്നെ കാർഡ് ഉടമകൾ അരിയും മറ്റ് സാധനങ്ങളും വാങ്ങിക്കും. ഇത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.
പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. വർഷത്തിൽ നാല് ഗഡുക്കളായി രണ്ട് ലിറ്റർ മണ്ണെണ്ണയാണ് നൽകുക. സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ റേഷൻ കടകളിൽ മണ്ണെണ്ണ എത്തിക്കുന്നത്. ജില്ലയിൽ മുമ്പ് 20 ഓളം ഏജൻസികൾ മണ്ണെണ്ണ വിതരണം നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോൾ നാലെണ്ണമായി ചുരുങ്ങി.
കച്ചവടം കുറയാനുള്ള കാരണങ്ങൾ
1. വീടുകൾ വൈദ്യുതീകരിച്ചതിനാലും എൽ.പി.ജി കണക്ഷൻ ഉള്ളതിനാലും മണ്ണെണ്ണ വിതരണം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനാൽ മണ്ണെണ്ണ വരവ് കുറഞ്ഞു.
2. ലഭ്യതയിൽ കുറവ് വന്നതിനാൽ ഓരോ കടയിലും മണ്ണെണ്ണ എത്തിക്കുന്നത് നഷ്ടമാണ്. മൊത്തവ്യാപാരികൾ വാതിൽപ്പടി സേവനത്തിന് തയ്യാറാകുന്നില്ല.
#മുൻഗണനാ കാർഡുകൾ 41,97,449
#എ.എ.വൈ 5,87,897
#പി.എച്ച്.എച്ച്- 3,60,9552
#അര ലിറ്രർ മണ്ണെണ്ണയുടെ വില 35.50
റേഷൻ വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന നടപടിയാണിത്. റേഷൻ വ്യാപാരികൾ തമ്മിൽ സംഘർഷത്തിന് ഇടയാകും. മണ്ണെണ്ണ വാതിൽപ്പടി സേവനമായി അനുവദിക്കുകയും ഇതിനാവശ്യമായ വേതനം നൽകുകയും വേണം.
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |