തിരുവനന്തപുരം: പതിനെട്ടാം വയസിൽ ആദ്യമായി ഹിമാലയം കയറിയ എസ്.കൃഷ്ണൻനായർ എഴുപത്തിയഞ്ചാം വയസിലും അതിനൊരുങ്ങുകയാണ്. അമ്പതാമത്തെ യാത്രയാണ് സെപ്തംബറിൽ നടത്തുന്നത്.
പ്രതിവർഷം 100ലേറെ പേർ പങ്കെടുക്കുന്ന ഹിമാലയം യാത്രയ്ക്ക് നേതൃത്വം നൽകുന്നതും കൃഷ്ണൻനായരാണ്.
നാഗർകോവിൽ ശാരദാശ്രമത്തിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി അണ്ടൂർ സ്വദേശിയായ കൃഷ്ണൻ നായരുടെ യാത്ര.
20 ദിവസത്തെ യാത്രയാണ്. ഹരിദ്വാർ വരെ ട്രെയിനിലാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിച്ചശേഷം ഹിമാലയയാത്ര ആരംഭിക്കും. യമുനോത്രിയിലും ഗംഗോത്രിയിലുമായി 40 കിലോമീറ്റർ കാൽനടയാത്രയാണ്. ചിലയിടങ്ങളിൽ കുതിരപ്പുറത്താണ് . മഞ്ഞും മഴയും മാറിവരും. മണ്ണിടിച്ചിലിനിടയിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. രാത്രി സത്രങ്ങളിൽ തങ്ങും. അരിയുൾപ്പെടെ കൊണ്ടുപോയി സ്വയം പാകം ചെയ്യും. കൊവിഡ് കാലത്ത് യാത്രകൾ മുടങ്ങി.ചിത്രകലാ അദ്ധ്യാപകനായിരുന്നു. 2004ൽ വിരമിച്ചു.
ഹിമാലയം സ്വന്തം നാട്
ഹിമാലയത്തിലെ ഓരോ ഗ്രാമവും മനഃപാഠമാണ്. കേദാർനാഥിലെ കുതിരസവാരിക്കാരൻ കീരാസിംഗ് മകളുടെ വിവാഹത്തിന് ട്രെയിൻ ടിക്കറ്റ് സഹിതം അയച്ച് ക്ഷണിച്ചു. കൃഷ്ണൻനായരുടെ മകന്റെ വിവാഹത്തിന്
പരമശിവന്റെയും പാർവതിയുടെയും വിവാഹം നടന്നതായി ഐതിഹ്യമുള്ള ത്രിയുഗി നാരായൺ മന്ദിരത്തിലെ പൂജാരി സോംവാൽജി എത്തിയിരുന്നു. ഭാര്യ പരേതയായ പദ്മകുമാരി.മക്കൾ: ഹരിശങ്കർ,ആദർശ്.
വഴികാട്ടിയായത്
അഭേദാനന്ദ സ്വാമി
അഭേദാനന്ദാശ്രമത്തിലെ അഭേദാനന്ദ സ്വാമിയെ കണ്ടതാണ് വഴിത്തിരിവായത്. അദ്ദേഹത്തിനൊപ്പമായിരുന്നു ആദ്യയാത്ര. അദ്ദേഹം സമാധിയായ ശേഷം സ്വാമി അംബികാനന്ദയായിരുന്നു യാത്രാഗുരു.
99-ാം വയസിലും ഹിമാലയയാത്ര നടത്തിയ അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പവും ഹിമാലയം കയറിയിട്ടുണ്ട് 2013ൽ കേദാർനാഥിലെ മിന്നൽപ്രളയത്തിൽ കുടുംബത്തിലെല്ലാവരും മരിച്ചപ്പോൾ, അദ്ഭുതകരമായി രക്ഷപ്പെട്ട ഹീമാംസു എന്ന പന്ത്രണ്ടുകാരന് അഭയമൊരുക്കാൻ ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം കൃഷ്ണനും സജീവമായി പ്രവർത്തിച്ചു. ചിത്രൻ നമ്പൂതിരിപ്പാട് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് കത്തെഴുതിയതിനെ തുടർന്ന് പഠനം
സർക്കാർ ഏറ്റെടുക്കുകയും സർവോദയ വിദ്യാലയത്തിൽ ചേർക്കുകയും ചെയ്തു. ഹീമാംസുവിനെ യാത്രകളിൽ സന്ദർശിക്കാറുണ്ട്. പ്ലസ്ടു കഴിഞ്ഞ ഹീമാംസു, പട്ടാളത്തിൽ ചേരാനാണ് ആഗ്രഹിക്കുന്നത്.
`ഹിമാലയ യാത്ര ഹരമാണ്. അപകടകരമായ സ്ഥലങ്ങളിൽ പോകുമ്പോൾ ആത്മധൈര്യം കൈവരും.'
കൃഷ്ണൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |