തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിൽ റെയിൽവേ ഗുരുതര അനാസ്ഥ വരുത്തിയെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് കുറ്റപ്പെടുത്തി. സർക്കാർ വിളിച്ച യോഗങ്ങളിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തില്ലെന്നും അഡിഷണൽ ചീഫ് സെക്രട്ടറി അയച്ച കത്തിന് മറുപടി നൽകിയില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021ൽ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി റെയിൽവേയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർക്കാർ റെയിൽവേ ഡിവിഷണൽ മാനേജർമാരുടെ യോഗം വിളിച്ചത്. ജൂനിയറായ ഉദ്യോഗസ്ഥരെയാണ് അവർ അയച്ചത്. മാലിന്യ സംസ്കരണത്തിന് പിന്തുണതേടി അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ജനുവരി 31ന് കത്ത് നൽകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മറുപടിപോലും കിട്ടിയില്ല . പാലക്കാട് ഡിവിഷൻ ഒരു മാസത്തിന് ശേഷമാണ് മറുപടി നൽകിയതെന്നും മന്ത്രി വെളിപ്പെടുത്തി.
റെയിൽവേ ഭൂമിയിൽ സർക്കാരിനോ നഗരസഭയ്ക്കോ നേരിട്ടൊന്നും ചെയ്യാനാവില്ല. ഒരു തവണ ചെയ്തപ്പോൾ അവർ നിലപാട് കർശനമാക്കി. മാലിന്യ നീക്കം തങ്ങൾ ചെയ്തോളാമെന്നാണ് നിയമം ചൂണ്ടിക്കാട്ടി അവർ പറയുന്നത്. റെയിൽവേ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാത്രമേ സർക്കാരിന് കഴിയൂ.
പ്രതിപക്ഷ നേതാവിന്റേത്
രാഷ്ട്രീയ മുതലെടുപ്പ്
ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനം തുടരുന്നതിനിടെ രാഷ്ട്രീയമായി ആരോപണമുന്നയിക്കാൻ വ്യഗ്രത കാട്ടുന്നത് അപക്വവും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്. വസ്തുത മനസിലാക്കാൻ പ്രതിപക്ഷ നേതാവ് കുറച്ചുകൂടി കാത്തിരിക്കണമായിരുന്നു. ദുരന്തമുണ്ടാകുമ്പോൾ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചാടിവീഴുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമാണോയെന്ന് മന്ത്രി ചോദിച്ചു
ജോയിയുടെ മരണത്തിന്റെ
ഉത്തരവാദി റെയിൽവേ: മന്ത്രി ശിവൻകുട്ടി
ആലപ്പുഴ: ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മരണത്തിന് ഉത്തരവാദി റെയിൽവേയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. 117 മീറ്ററിൽ ആറ് റെയിൽവേ ട്രാക്കിന് അടിയിലൂടെയാണ് തോട് പോകുന്നത്. അവിടെ മറ്റ് ഒരു ഏജൻസിക്കും കയറാനാവില്ല. 1995ൽ താൻ കോർപറേഷൻ മേയറായിരുന്നപ്പോൾ തോട് വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേ സമ്മതിച്ചില്ല. ജോയിയുടെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം റെയിൽവേ നൽകണം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |