കൽപ്പറ്റ: ഇന്നലെ പെയ്ത പെരുമഴയിൽ വയനാട്ടിൽ ഒരു മൃതദേഹവുമായി ജനം ദേശീയപാത ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമെല്ലാം ഉൾപ്പെടുന്നതായിരുന്നു പ്രതിഷേധക്കാർ. വനാതിർത്തിയിൽ കഴിയുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നായിരുന്നു കാട്ടാന ചവിട്ടിക്കൊന്ന കല്ലൂർ കല്ലുമുക്കിൽ മാറോട് രാജു (49)വിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചവരുടെ ആവശ്യം. വയനാട്ടിൽ ഇത്തരം പ്രതിഷേധങ്ങൾ പുതുമയല്ല. എന്നിട്ടും അധികൃതർ കണ്ണുതുറക്കാത്തതിലാണ് ജനങ്ങളുടെ സങ്കടം.
വയൽപ്പണി കഴിഞ്ഞ് അയൽവാസിയുടെ വീട്ടിൽ നിന്ന് ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല വിളിച്ചെത്തിയ കാട്ടാന രാജുവിനെ കൊമ്പിൽ കോർത്തത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. മാറോട് ഗ്രാമത്തിൽ കാട്ടാനകളെ ഭയന്ന് പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രാജുവിന്റെ പിതൃസഹോദരൻ വാസുവിന്റെ മകൻ ബിജു(31) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് അഞ്ച് വർഷമായി അരക്ക് താഴെ തളർന്ന് കിടപ്പിലാണ്. വനം വകുപ്പ് നൽകിയ സഹായം 21, 000 രൂപ !. അതേ കുടുംബത്തിലേക്കാണ് വീണ്ടും ദുരന്തം എത്തിയത്. ആനപ്പേടിയുടെ കഥ മാറോട് മാത്രം ഒതുങ്ങുന്നില്ല. സമീപ കാലത്ത് ജില്ലയാകെ ഇത്തരം സമാന സംഭവങ്ങൾക്ക് സാക്ഷിയാവുകയാണ്.
@ 10 വർഷത്തിനിടെ
പൊലിഞ്ഞത് 57 പേർ
പത്ത് വർഷത്തിനിടെ വയനാട്ടിൽ പൊലിഞ്ഞത് 57 ജീവനുകളാണ് പൊലിഞ്ഞത്. അതിൽ 46 പേരും മരിച്ചത് കാട്ടാന ആക്രമണത്തിൽ. 2023 ജനുവരി മുതൽ നോക്കിയാൽ വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞ പതിനൊന്നാമത്തെ ആളാണ് രാജു. ജനുവരി 31ന് തിരുനെല്ലി പഞ്ചായത്തിലെ തോട്ടം തൊഴിലാളി ബ്രഹ്മഗിരി എസ്റ്റേറ്റിലെ ലക്ഷ്മണൻ (50), ഫെബ്രുവരി 10ന് പയ്യമ്പളളി പടമലചാലിഗദ്ദയിലെ അജീഷ് (47), ഫെബ്രുവരി 16ന് തൊട്ടടുത്ത പാക്കത്തെ കുറവ ദ്വീപ് ജീവനക്കാരൻ പോൾ. എന്നിവരാണ് അടുത്തടുത്തായി കൊല്ലപ്പെട്ടവർ. 2023 ജനുവരിയിൽ മാനന്തവാടി താലൂക്കിലെ തൊണ്ടർനാട്ടിൽ തോമസിനെ കടുവ കൊന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |