പത്തനംതിട്ട : നവമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പിടിയിലായത്. സോഷ്യൽ മീഡിയായിലൂടെ അടുപ്പം സൃഷ്ടിച്ചെടുത്ത ശേഷം പെൺകുട്ടിയെ 2022 ഏപ്രിലിൽ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. മറ്റൊരു ദിവസവും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. 2023 മാർച്ചിൽ കോഴിക്കോട് മിഠായിത്തെരുവിലെ ലോഡ്ജ് മുറിയിലെത്തിച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായിരുന്നില്ല. പെൺകുട്ടി ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ബലാൽസംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്തു. സംഭവം നടന്നത് പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, എഫ്.ഐ.ആർ ഇവിടേക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 11ന് പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്ടറുടെ അധികചുമതലയുള്ള കീഴ്വായ്പ്പൂർ എസ്.എച്ച്.ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ഇന്നലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. അന്വേഷണസംഘത്തിൽ എസ്.ഐ. കുരുവിള സക്കറിയ, സി.പി.ഒ നവീൻ എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |