വിഴിഞ്ഞം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെ 35 അങ്കണവാടികളിൽ ഓണത്തിന് സദ്യയൊരുക്കുന്നത് കുരുന്ന് കരങ്ങൾ സ്വന്തമായി വിളയിച്ച പച്ചക്കറികൾ കൊണ്ട്. കല്ലിയൂർ ഗ്രാമപഞ്ചായത്ത്, കല്ലിയൂർ കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
അങ്കണവാടികളെ കൂടാതെ 6000 വീടുകൾ, കൃഷിക്കൂട്ടങ്ങളുടെ കൃഷിയിടങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. നടീൽ യജ്ഞത്തിന്റെ ഉദ്ഘാടനം ഇന്നലെ പഞ്ചായത്തിലെ 21 വാർഡുകളിലും വാർഡ് മെമ്പർമാർ നിർവഹിച്ചു. ഓണക്കാലത്തെ വരവേൽക്കാനായി പൂക്കളകൃഷിക്ക് പുറമേ വിഷരഹിത പച്ചക്കറിയുടെ ഉത്പാദനം, പോഷക സമൃദ്ധമായ പച്ചക്കറി, ഭക്ഷ്യസ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
ഇതിന്റെ ഭാഗമായി 6,000 പായ്ക്കറ്റ് പച്ചക്കറി വിത്തുകളും 20,000 പച്ചക്കറി തൈകളും രണ്ട് ദിവസം മുൻപേ എല്ലാ വാർഡുകളിലും എത്തിച്ചു.
കൃഷി വ്യാപിപ്പിക്കുന്നത്
21 വാർഡുകളിലെ 35 അങ്കണവാടികളിൽ, 6000 വീടുകൾ
പാവൽ, പയർ,വെണ്ട,വഴുതന,കത്തിരി,പടവലം, മുളക്,ചീര എന്നിവയുടെ തൈകളും വിത്തുകളുമാണ് വിതരണം നടത്തിയത്.
നടീൽ വസ്തുക്കൾ കൃത്യമായി കൃഷിയിടത്തിലെത്തിക്കുന്നതിൽ കുടുംബശ്രീണ് മുഖ്യപങ്ക് വഹിച്ചത്.
തുടർ പരിചരണത്തിനായി കൃഷിഭവൻ ഉദ്യോഗസ്ഥരോടൊപ്പം കുടുംബശ്രീയുടെയും ഹരിതകർമ്മ സേനയുടെയും സഹായം തേടിയിട്ടുണ്ട്.
സി.ഡി.എസ് ചെയർപേഴ്സൺ അനിതകുമാരിയാണ് കുടുംബശ്രീ അംഗങ്ങൾ വഴി വിത്ത് വിതരണത്തിന് നേതൃത്വം നൽകിയത്. ഐ.സി.ഡി.എസ് സൂപ്പർവൈസർ അങ്കണവാടികളിൽ തൈകളെത്തിക്കുന്നതിന് നേതൃത്വം നൽകി. രാവിലെ 9 ന് ആരംഭിച്ച നടീൽ യജ്ഞം കൃഷി ഓഫീസർ സി.സൊപ്ന, കൃഷി അസിസ്റ്റന്റുമാരായ കെ.രമണി,ജെ.എസ്.അനിൽകുമാർ, ആശാ പ്രസാദ് എന്നിവർ നേതൃത്വം നൽകി. പച്ചക്കറി തൈകൾ കല്ലിയൂർ കാർഷിക കർമ്മസേനയാണ് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |