പറവൂർ: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചതറിഞ്ഞ ഭർത്താവ് ആശുപത്രിയിൽ എക്സ്‌റേ മെഷീനിൽ തൂങ്ങി മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്പിന് സമീപം ശാസ്താംപടിക്കൽ ജോർജിന്റെയും മേരിയുടെയും മകൻ ഇമ്മാനുവൽ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.
28 ദിവസം പ്രായമുള്ള കുഞ്ഞും ഒന്നര വയസുള്ള ആദവുമാണ് മക്കൾ. ഇന്നലെ കുട്ടിയുടെ ഇരുപത്തിയെട്ട് ചടങ്ങ് നടക്കേണ്ടതായിരുന്നു.
രണ്ട് വർഷം മുമ്പാണ് കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്. ശനിയാഴ്ച ഇരുവരും പുറത്തു പോയി വന്നശേഷം ഇമ്മാനുവലും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇമ്മാനുവലും മരിയയും തമ്മിൽ വഴക്കുണ്ടായി. പുറത്തുപോയപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാെയെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ മരിയ രാത്രി 10 മണിയോടെ മുറിയിൽ കയറി വാതിലടച്ച് കുഞ്ഞിന്റെ തൊട്ടിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങുകയായിരുന്നു. ഇമ്മാനുവലും ബന്ധുക്കളും ചേർന്ന് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30 ഓടെ മരിച്ചു. ഇതറിഞ്ഞ ഇമ്മാനുവൽ രാത്രി ഒരു മണിയോടെ ആശുപത്രിയിലെ എക്സ്‌റേ മുറിയിൽ കയറി മെഷീനിന്റെ വശത്തെ കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന മുണ്ടിലാണ് തൂങ്ങിയത്. അവിടെ ജീവനക്കാർ ഉണ്ടായിരുന്നില്ല. ജീവനക്കാരി എക്സ്‌റേ റൂമിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ഇമ്മാനുവൽ ഇന്റീരിയർ ഡിസൈൻ ജോലിക്കാരനാണ്. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തും.
പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന
അന്യസംസ്ഥാന താെഴിലാളിയെ മാറ്റി
പിറവം: നായയെ പാർപ്പിച്ചിരുന്ന പഴയ കൂട് അന്യസംസ്ഥാന തൊഴിലാളിക്ക് വാടകയ്ക്ക് നൽകിയത് വിവാദമായി. നഗരസഭാ അധികൃതരെത്തി തൊഴിലാളിയെ സുഹൃത്തിന്റെ വാടക വീട്ടിലേക്ക് മാറ്റി. കെട്ടിടനിർമ്മാണ തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മൂന്നു മാസമായി പട്ടിക്കൂട്ടിൽ കഴിഞ്ഞിരുന്നത്.
പിറവം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൂരയിൽ ജോയി 500 രൂപയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നൽകിയെന്ന് നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ് ശ്യാമിനെയും ജോയിയെയും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്ന് ശ്യാം മൊഴി നൽകിയതിനാൽ ജോയിയെ കേസെടുക്കാതെ വിട്ടയച്ചു.
അഞ്ച് വർഷമായി പിറവത്ത് വിവിധയിടങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ശ്യാം സുന്ദർ. സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ വലിയ വാടക നൽകി താമസിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തു വഴി ജോയിയുടെ പട്ടിക്കൂട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. കൂടിന്റെ ഗ്രില്ലുകൾ കാർഡ്ബോർഡുകൊണ്ട് മറച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഭക്ഷണം പാകം ചെയ്തിരുന്നതും ഇതിൽത്തന്നെ.ആശാവർക്കർമാരും ഹരിത കർമ്മ സേനാംഗങ്ങളും പിറവത്തെ ഓരോ വീടുകളിലും പോകാറുണ്ടെങ്കിലും പട്ടിക്കൂട്ടിൽ അന്യ സംസ്ഥാനത്തൊഴിലാളി താമസിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ജൂലി സാബു അറിയിച്ചു. വിവരമറിഞ്ഞ് പിറവം എം.എൽ.എ അനൂപ് ജേക്കബ് സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |