ഗാങ്‌ടോക്ക്: ഇനി മാലിന്യം വലിച്ചെറിയാനാവില്ല. ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർശന നിർദ്ദേശവുമായി സിക്കിം സർക്കാർ.
നിർബന്ധമായും മാലിന്യ സഞ്ചികൾ കൈവശമുണ്ടാവണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാലിന്യ സംസ്‌കരണത്തിന് മാലിന്യ സഞ്ചികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കേണ്ടത് ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, വാഹന ഡ്രൈവർമാർ എന്നിവരുടെ ഉത്തരവാദിത്വമാണ്.
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. ആറ് ലക്ഷത്തിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് സിക്കിം. മനോഹരമായ ഹിമാലയൻ താഴ്‌വരകളും മലനിരകളുമുൾപ്പെടെയുള്ള സിക്കിമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിവർഷം 20 ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |