ഗതാഗത തടസ്സം പതിവാകുന്നു
കുമളി : അണക്കരയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിക്കാൻ ഇനിയും നടപടിയായില്ല. എസ്. ഐ .ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും ഹോം ഗാർഡിന്റെയും സേവനത്തോടുകൂടി പ്രവർത്തിച്ചിരുന്ന എയ്ഡ് പോസ്റ്റ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പൂട്ടിയ നിലയിലാണ്. പൊലീസ് അധികൃതരുടെ അഭാവം മൂലം ടൗണിലെ വാഹന നിയന്ത്രണവും നിയമപാലനവും അടക്കം താളം തെറ്റിയ നിലയിലാണ്.
വണ്ടൻമേട് പൊലീസ് സ്റ്റേഷന്റെ കീഴിൽ അണക്കര ടൗണിൽ ചക്കുപള്ളം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന്റെ മുകൾ നിലയിലാണ് വർഷങ്ങൾക്ക് മുമ്പ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കുറെക്കാലം അടച്ച് പൂട്ടി കിടന്ന സ്ഥാപനം 2023 ജൂൺ 13 നാണ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ച് അടച്ചു പൂട്ടിയതോടെ പൊലീസിന്റെ അത്യാവശ്യ ഇടപെടലുകൾക്ക് വലിയ താമസം വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാരും വ്യാപാരികളും പറയുന്നു.
നിലവിൽ അണക്കര ടൗണുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടായാൽ പത്ത് കിലോമീറ്റർ അകലെ വണ്ടൻമേട്ടിൽ നിന്നുമാണ് പൊലീസ് എത്തേണ്ടത്. ഇത് പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന സമയത്ത് ടൗണിലെ ഗതാഗത നിയന്ത്രണം, പാർക്കിങ് അടക്കമുള്ള കാര്യങ്ങളിലും കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നു. സ്‌കൂൾ സമയങ്ങളിൽ ബസ്റ്റാന്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പൊലീസിന്റെയും ഹോം ഗാർഡിന്റെയും നിരീക്ഷണം ഉണ്ടായിരുന്നത് ഏറെ പ്രയോജനം ചെയ്തിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുയും ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |