തിരുവനന്തപുരം: സിനിമാ രംഗത്ത് ലൈംഗിക പീഡനം നേരിട്ടെന്ന പരാതികളിലെ വസ്തുത ആദ്യം പരിശോധിച്ചുറപ്പിക്കാൻ ഉന്നത പൊലീസ് യോഗത്തിൽ തീരുമാനം.
ലഭിച്ച 17 പരാതികളിൽ ഏറെയും ഇരകൾ നേരിട്ട് നൽകിയവയല്ല. പേര്, വിലാസം ഇല്ലാതെയും, മൂന്നാമതൊരാൾ ഇരകൾക്ക് വേണ്ടി നൽകിയതുമായ പരാതികളുമുണ്ട്. പരാതികളിൽ പരാമർശിക്കുന്നവരെ നേരിൽ കണ്ട് മൊഴിയെടുത്ത് വസ്തുതകൾ ഉറപ്പിക്കും.
മാദ്ധ്യമങ്ങളിൽ പരാതിയുന്നയിച്ചവരും ഇ-മെയിലായി പരാതി നൽകിയവരുമുണ്ട്. 3ദിവസത്തിനകം സത്യാവസ്ഥ അന്വേഷിച്ചുറപ്പിക്കാനാണ് നിർദ്ദേശം. മൊഴി നൽകാൻ തയ്യാറായാൽ തുടരന്വേഷണമുണ്ടാവും. അല്ലാത്തവ അവഗണിക്കും. തെളിവുകൾ ഹാജരാക്കിയാൽ പരാതിയില്ലെങ്കിലും കേസെടുക്കുന്നതും പരിഗണിക്കും.
മൊഴി നൽകാൻ സന്നദ്ധരാവുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കും. ഇക്കാര്യം പരാതിക്കാരെ അറിയിക്കും. നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും മൊഴിയെടുപ്പിനും തെളിവു ശേഖരണത്തിനുമായി പ്രത്യേകം സംഘങ്ങളുണ്ടാവും. ഇതിലെല്ലാവരും വനിതാ ഉദ്യോഗസ്ഥരായിരിക്കും. പരാതിക്കാർക്ക് ബുദ്ധിമുട്ടുമുണ്ടാക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |