തിരുവനന്തപുരം: പട്ടയഭൂമിയിൽ ക്വാറി, ക്രഷർ അനുമതി നൽകാൻ 2015 നവംബറിൽ യു.ഡി.എഫ് സർക്കാർ പുറപ്പെടുവിച്ച നിയമവിരുദ്ധ ഉത്തരവ് മന്ത്രിസഭായോഗം റദ്ദാക്കി. നിർമ്മാണ വസ്തുക്കളുടെ ക്ഷാമം തീർക്കാൻ എന്ന പേരിലാണ് ഉത്തരവിറക്കിയത്. ലൈസൻസുള്ള ക്വാറികൾക്ക് പട്ടയഭൂമിയിൽ പ്രവർത്തനാനുമതി നൽകാൻ കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു.
ഭൂപതിവു നിയമപ്രകാരം കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു നൽകിയ ഭൂമി അതിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് കാട്ടി ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരായ ക്വാറി ഉടമകളുടെ അപ്പീലിൽ പട്ടയഭൂമിയിൽ പാറമട പറ്റില്ലെന്ന് സുപ്രീംകോടതി തുറന്നടിച്ചു. ഹർജി പിൻവലിച്ച് ക്വാറി ഉടമകൾ തലയൂരി. ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ സുപ്രീംകോടതി അനുവദിച്ചിരുന്നു.
2015ലെ ഉത്തരവ് പ്രകാരം പാറ പൊട്ടിക്കാനും ക്രഷർ യൂണിറ്റിനും അനുമതി തേടി സ്വകാര്യവ്യക്തി അപേക്ഷ നൽകിയിരുന്നു. ഇതേതുടർന്ന് കൂടുതൽ കേസുകൾ ഒഴിവാക്കാൻ മന്ത്രി കെ.രാജൻ മന്ത്രിസഭയിൽ ഫയൽ കൊണ്ടുവന്ന് ഉത്തരവ് റദ്ദാക്കുകയാണ് ചെയ്‌തത്.
1964ലെ ഭൂപതിവ് നിയമപ്രകാരം കൃഷിക്കും വീടിനും പൊതുവഴിക്കുമല്ലാതെ പട്ടയഭൂമി ഉപയോഗിക്കാനാവില്ല. 1500ചതുരശ്ര അടി വരെയുള്ള നിർമാണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി പൊതു ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങളും ക്രമപ്പെടുത്താൻ ഏപ്രിലിൽ നിയമഭേദഗതി വന്നിരുന്നു.
കേന്ദ്ര വ്യവസ്ഥയുടെ മറവിൽ
കേന്ദ്രസർക്കാരിന്റെ ഖനി ധാതു നിയമം, കേരള ലഘു ധാതു ഇളവ് നിയമം എന്നിവയുടെ ബലത്തിൽ പട്ടയഭൂമിയിൽ പാറമടകൾ ഉണ്ടെന്നാണ് ക്വാറി ഉടമകളുടെ നിലപാട്.
സുപ്രീംകോടതി ഇവരെ നിറുത്തിപ്പൊരിച്ചതോടെയാണ് 2015ലെ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് വ്യക്തമായത്.
പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് പ്രശാന്ത്ഭൂഷൺ വാദിച്ചു.
ഭൂമി തിരിച്ചെടുക്കാം
ക്വാറിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പട്ടയഭൂമി തിരിച്ചെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |