#ഫാസ്റ്റ്ട്രാക് എമിഗ്രേഷൻ നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളം
#20 സെക്കന്റിൽ എമിഗ്രേഷൻ പൂർത്തിയാക്കാം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) വിദേശ യാത്രികർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം എമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സംവിധാനം ഒരുങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക് എമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം ഒരുക്കുന്ന രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.
പരീക്ഷണാർത്ഥം ജൂലായ് 29ന് തുടങ്ങുന്ന പദ്ധതി ആഗസ്റ്റിൽ കമ്മിഷൻ ചെയ്യും. ഡെൽഹി വിമാനത്താവളത്തിൽ കഴിഞ്ഞമാസം ഫാസ്റ്റ്ട്രാക് എമിഗ്രേഷൻ ഏർപ്പെടുത്തിയിരുന്നു. ബ്യൂറോ ഒഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കും സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനാകും.
ഉപയോഗിക്കേണ്ട വിധം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽ ബയോമെട്രിക് എൻറോൾമെന്റ് നടത്താം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ വിമാനത്താവളത്തിലെ എഫ്.ആർ.ആർ.ഒ ഓഫീസിലും എമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. തൃപ്തികരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയിലും എമിഗ്രേഷൻ നടപടികൾ സ്മാർട്ട് ഗേറ്റിലൂടെ നടത്താം.
പാസ്‌പോർട്ട് സ്‌കാൻ ചെയ്ത് സ്മാർട്ട് ഗേറ്റിലെത്തിയാൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം തിരിച്ചറിഞ്ഞ് ഇമിഗ്രേഷൻ നടപടി 20 സെക്കന്റിൽ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |