പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഫൈനൽ കടക്കാമെന്ന മോഹവുമായിറങ്ങിയ ഇന്ത്യൻ താരം സരബ്ജിത്ത് സിംഗിന് ഉന്നം പിഴച്ചു. എട്ടുസ്ഥാനക്കാർക്ക് ഫൈനലിലേക്ക് യോഗ്യതയുണ്ടായിരുന്ന ക്വാളിഫിക്കേഷൻ കടമ്പയിൽ ഒൻപതാമനായാണ് സരബ്ജിത്ത് പുറത്തായത്. 577 പോയിന്റാണ് സരബ്ജിത്ത് യോഗ്യതാ റൗണ്ടിലെ ആറ് സിരീസുകളിൽ നിന്നുമായി നേടിയത്. ആദ്യ നാല് സിരീസുകൾ കഴിയുമ്പോൾ ആദ്യ എട്ടിനുള്ളിലുണ്ടായിരുന്ന സരബ്ജിത്തിന് അഞ്ചാം റൗണ്ടിലാണ് അടിതെറ്റിയത്. നാലാം സിരീസിൽ 100 പോയിന്റുകൾ നേടിയിരുന്ന സരബ്ജിത്ത് അഞ്ചാം സിരീസിൽ 93 പോയിന്റിലൊതുങ്ങി. പിന്നീട് ടോപ് എട്ടിലേക്ക് കയറാനായില്ല.
എട്ടാം സ്ഥാനക്കാരനായി ഫൈനലിലേക്ക് കയറിയ ജർമ്മനിയുടെ റോബിൻ വാൾട്ടറും സരബ്ജിത്തും നേടിയത് 577 പോയിന്റുകളായിരുന്നു. എന്നാൽ ജർമ്മൻ താരം 17 തവണ ഇന്നർ ടെന്നിൽ ബുള്ളറ്റ് കൊള്ളിച്ചപ്പോൾ സരബ്ജിത്തിന് 16 തവണയേ ഇതിന് കഴിഞ്ഞുള്ളൂ. ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അർജുൻ സിംഗ് ചീമ 574 പോയിന്റുകൾ നേടി 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മിക്സഡ് റൈഫിളിൽ ഇരട്ട തിരിച്ചടി
പാരീസ് : ഇന്നലെ രാവിലെ നടന്ന എയർ റൈഫിൾ മിക്സഡ് ഡബിൾസ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി. യോഗ്യതാ റൗണ്ടിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സഖ്യങ്ങളുംഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. അരുൺ ബബുതയും റമിതയും ചേർന്ന സഖ്യം ആറാം സ്ഥാനക്കാരായും സന്ദീപ് സിംഗും ഇളവേണിൽ വാളറിവനും ചേർന്ന സഖ്യം 12-ാം സ്ഥാനക്കാരായുമാണ് പിരിഞ്ഞത്. മൂന്ന് ഷോട്ടുകൾ കൂടി ബാക്കിയുള്ളപ്പോൾ അരുണും റമിതയും അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ 0.1 പോയിന്റിന്റെ വ്യത്യാസത്തിൽ മെഡൽ മത്സരത്തിനുള്ള അവസരത്തിൽ നിന്ന് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |