ബുധനൂർ: എണ്ണയ്ക്കാട് വില്ലേജ് ഓഫീസ്, ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലടക്കം ബുധനൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ശുദ്ധജലവിതരണത്തിന് ഉപയോഗിക്കുന്ന മോട്ടോറുകൾ മോഷണം പോയ സംഭവത്തിൽ ദമ്പതികളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടിൽ രാജേഷ് (41) ,ഭാര്യ താര(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനൂരിലെ പലയിടങ്ങളിലായി വാടകക്ക് താമസിച്ചു വന്നിരുന്ന ഇവരെ ഇപ്പോൾ താമസിക്കുന്ന എണ്ണക്കാട് ഗ്രാമത്തിലെ വാടക വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്. ഒരാഴ്ചക്ക് മുൻപാണ് എണ്ണക്കാട് വില്ലേജ് ഓഫീസിലെയും തൊട്ടടുത്തുള്ള ഗവ: എൽ.പി സ്കൂളിലെയും മോട്ടോറുകൾ മോഷണം പോയതായി പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്. മോഷ്ടിച്ചു വിറ്റ മോട്ടറുകൾ പരുമലയിലെ ഒരു ആക്രിക്കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയ സ്ഥലങ്ങളിൽ രാജേഷിനെ എത്തിച്ച് തെളിപ്പെടുപ്പ് നടത്തി. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നിർദേശ പ്രകാരം മാന്നാർ സി.ഐ അനീഷ്.എ, എസ്.ഐ അഭിരാം സി.എസ്, ഗ്രേഡ് എസ്.ഐ മാരായ സുദീപ്, മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ഭാസ്കർ , സി.പി.ഒ മാരായ ഫിർദൗസ് ഹരിപ്രസാദ്, വനിതാ സി.പി.ഒ രജിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |