മലപ്പുറം: മൂന്ന് വർഷമായി അടഞ്ഞ് കിടന്നിരുന്ന ജില്ലാ ആസ്ഥാനത്തെ കോട്ടക്കുന്നിലുള്ള ഡി.ടി.പി.സി ഹാൾ തുറന്ന് പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ തുറക്കാനാണ് പദ്ധതി. മുഴുവൻ വാതിലുകളും ജനലുകളും അറ്റകുറ്റപ്പണി നടത്തുകയും പുറത്ത് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തത് കൂടാതെ പെയിന്റിംഗും പൂർത്തിയാക്കിയിട്ടുണ്ട്.
ഹാളിനുള്ളിലെ പ്രവർത്തനം നിലച്ച ലൈറ്റുകളും ഫാനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം മാത്രമേ ഇനി ബാക്കിയുള്ളൂ. ഏപ്രിലിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇലക്‌ഷൻ ഫണ്ട് ഉപയോഗിച്ച് പി.ഡബ്ള്യു.ഡി ആണ് നവീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
വി.വിപാറ്റ് അടക്കമുള്ള വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാനായി മൂന്ന് വർഷം മുമ്പാണ് ഡി.ടി.പി.സി ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുത്തത്. കളക്ട്രേറ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ വെയർഹൗസ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഡി.ടി.പി.സി ഹാൾ കമ്മിഷൻ വിട്ടുനൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് ഡി.ടി.പി.സി കത്ത് നൽകിയിരുന്നു. തുടർന്ന്, ഇതിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കളക്ടർ കത്തയച്ചെങ്കിലും ഉടൻ ശരിയാക്കാം എന്ന മറുപടി ലഭിച്ചതല്ലാതെ തുടർനടപടി എങ്ങുമെത്താതെ നീണ്ടുപോകുന്ന സ്ഥിതിയായിരുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികളെല്ലാം ഇവിടെ നിന്നും മാറ്റിയതോടെയാണ് പണി ആരംഭിച്ചത്. കോട്ടക്കുന്ന് ആർട്ട് ഗാലറിയോട് ചേർന്നാണ് ഡി.ടി.പി.സി ഹാൾ സ്ഥിതി ചെയ്യുന്നത്.
ഇനി ആഘോഷിക്കാം
കുറഞ്ഞ ചെലവിൽ സാംസ്‌കാരിക പരിപാടികളും സമ്മേളനങ്ങളും വിവിധ സർക്കാർ പരിപാടികളും വിവാഹങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക് വേദിയായിരുന്നു ഹാൾ.
500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ 6,000 രൂപയാണ് ഈടാക്കിയിരുന്നത്.
ഹാൾ വാടകയ്ക്ക് നൽകാൻ സാധിക്കാത്തതിനാൽ ഈ ഇനത്തിൽ ലഭിച്ച വരുമാനവും ഡി.ടി.പി.സിക്ക് മുടങ്ങിയിരുന്നു.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് കൊവിഡ് കാലമായിരുന്നതിനാൽ മൂന്ന് വർഷത്തിലധികമായി ഇതുവഴി വരുമാനം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
ആളനക്കമില്ലാത്തതിനാൽ ഡി.ടി.പി.സി ഹാൾ പരിസരത്ത് തെരുവുനായ ശല്യവും രൂക്ഷമായിരുന്നു. പലപ്പോഴും കൂട്ടം ചേർന്ന് പ്രദേശത്ത് തെരുവുനായകൾ അലയാറുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |