അഹമ്മദാബാദ്: 32 വയസുകാരിയെയാണ് വിവാഹം ചെയ്തത്. കുഞ്ഞുങ്ങളുണ്ടാകാത്തതിനെത്തുടർന്ന് പരിശോധനയ്ക്ക് പോയപ്പോഴാണ് ഭാര്യക്ക് 40നു മേൽ പ്രായമുണ്ടെന്ന് അറിയുന്നത്. തുടർന്ന് ഭാര്യക്കും അവരുടെ വീട്ടുകാർക്കും എതിരെ യുവാവ് വഞ്ചനാക്കുറ്റത്തിന് പൊലീസിൽ പരാതി നൽകി. ഗുജറാത്തിലെ സർഖേജിൽ നിന്നുള്ള 34 കാരനാണ് പരാതി നൽകിയത്. ജനന രേഖകളിലുൾപ്പെടെ സ്ത്രീ കൃത്രിമം കാണിച്ചെന്ന് പരാതിയിൽ പറയുന്നു.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പ്രകാരം ഭാര്യ, ഭാര്യാ പിതാവ്, ബന്ധുക്കൾ എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം മേയിലാണ് സ്ത്രീയെ പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. 'അവളുടെ സർട്ടിഫിക്കറ്റുകളിൽ ജനനത്തീയതി 1991മേയ് 18 ആണ്. 18 മാസം പ്രായ വ്യത്യാസമുണ്ടെന്നാണ് പറഞ്ഞത്. 2023 ജൂൺ 19ന് പാലൻപൂരിലെ ഒരു ഗ്രാമത്തിൽ വച്ച് വിവാഹം നടത്താമെന്ന് അവളുടെ കുടുംബം അറിയിച്ചു. 'ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പ്രായവും വിദ്യാഭ്യാസവും തെളിയിക്കുന്ന രേഖകൾ നൽകാൻ വൈകി. വിവാഹ ദിവസം സ്‌കൂൾ സർട്ടിഫിക്കറ്റിന്റെയും പാസ്‌പോർട്ടിന്റെയും പകർപ്പുകൾ നൽകി. ഒറിജിനൽ പേപ്പറുകൾ നൽകിയില്ല'.
മാസങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ല. 'എന്നെയോ ബന്ധുക്കളെയോ അറിയിക്കാതെ, ഭാര്യയും ഭാര്യാസഹോദരിയും ജുഹാപുരയിലെ ഒരു ഡോക്ടറെ കാണാൻ പോയി. റിപ്പോർട്ട് എന്താണെന്ന് അറിയിച്ചില്ല. കഴിഞ്ഞ സെപ്തംബറിൽ പാൽഡിയിലെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. സോണോഗ്രാഫി റിപ്പോർട്ടിൽ ഭാര്യക്ക് 40 മുതൽ 42 വയസ് വരെ പ്രായത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. അവൾക്ക് സ്വാഭാവിക ഗർഭം ധരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.- പരാതിയിയിൽ പറയുന്നു.
വിവാഹം രജിസ്റ്റർ ചെയ്യാനും ബാങ്കിംഗ് ആവശ്യങ്ങൾക്കും വേണ്ടിയും അസ്സൽ രേഖകൾ ചോദിച്ചപ്പോൾ നൽകിയില്ല. ഇപ്പോൾ അവർ തട്ടിപ്പ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു.
വിവാഹശേഷം ഭാര്യയുടെ വീട്ടിൽ പതിവായി പോകാറുണ്ടെന്നും വിലപിടിപ്പുള്ള സാധനങ്ങൾ നൽകാറുണ്ടായിരുന്നെന്നും പരാതിക്കാരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |