ടെഹ്റാൻ: ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്നതിൽ ദുരൂഹത. ലബനനിലെ ഇസ്രയേൽ ആക്രമണത്തിൽ ജനറൽ ഖാനി കൊല്ലപ്പെട്ടിരിക്കാനോ അദ്ദേഹത്തിന് പരിക്കേറ്റിരിക്കാനോ സാധ്യതയുണ്ടെന്ന് ചില അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ സൈന്യം പ്രതികരിച്ചിട്ടില്ല.
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെ വധിച്ച് രണ്ടു ദിവസത്തിനുശേഷം ടെഹ്റാനിലെ ഹിസ്ബുള്ളയുടെ ഓഫീസിലാണ് ജനറൽ ഖാനി അവസാനം എത്തിയ.തെന്നാണ് റിപ്പോർട്ട്. അയത്തൊള്ളഅലി ഖമനേയി വെള്ളിയാഴ്ച നടത്തിയ പ്രാർഥനയിലും ഖാനി പങ്കെടുത്തില്ല. ഹിസ്ബുള്ളയുടെ സീനിയർ നേതാക്കളെ കാണാൻ ജനറൽ ഖാനി ബയ്റൂട്ടിലേക്ക് പോയിരുന്നതായി ഇറാൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഖുദ്സ് സേന
ഇറാൻസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡിന്റെ അഞ്ച് വിഭാഗങ്ങളിലൊന്ന്. യുദ്ധമുറകളിലും മിലിട്ടറി ഇന്റലിജൻസിലും വിദഗ്ദ്ധർ. അമേരിക്കയുടെ സി. ഐ. എയെ പോലെ വിദേശ ഓപ്പറേഷനുകൾക്ക് നേതൃത്വം. ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾക്കും ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നൽകുന്നത് ഇവരാണ്.
ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി
2020 ജനുവരി 3 നു ഖുദ്സ് കമാൻഡർ ആയിരുന്ന ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്നാണ് ജനറൽ ഇസ്മായിൽ ഖാനി പിൻഗാമിയായത്. ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |