വാഷിംഗ്ടൺ: സുപ്രീം കോടതിയെ പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബൈഡന്റെ നീക്കം. സുപ്രീം കോടതി ജസ്റ്റിസുമാരുടെ ടേം പരിധി നിശ്ചയിക്കണമെന്നും അവർക്കായി പെരുമാറ്റച്ചട്ടം വേണമെന്നും ബൈഡൻ പറഞ്ഞു. പദവിയിലിക്കെ ചെയ്ത കുറ്റങ്ങൾക്ക് പ്രസിഡന്റിനും മുൻ പ്രസിഡന്റിനും ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം ഇല്ലാതാക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതിക്ക് ബൈഡൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് സുപ്രീം കോടതി ഈ മാസം ഉത്തരവിട്ടിരുന്നു.
അതേ സമയം, നിർദ്ദേശങ്ങൾ നിയമമാകാനുള്ള സാദ്ധ്യത തീരെ കുറവാണ്. ഇതിന് യു.എസ് കോൺഗ്രസിന്റെ അംഗീകാരം വേണം. ഭരണഘടനാ ഭേദഗതിക്ക് കോൺഗ്രസിന്റെ ഇരുസഭകളുടെയും (ജനപ്രതിനിധി സഭ, സെനറ്റ്) മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ആധിപത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |