ന്യൂഡൽഹി: ലൈഫ്, മെഡിക്കൽ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്‌ടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് ധമന്ത്രി നിർമല സീതാരാമന് കത്തയച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്‌കരി. എൽഐസി നാഗ്‌പൂർ ഡിവിഷണൽ എംപ്ലോയീസ് യൂണിയൻ നൽകിയ നിവേദനത്തെ തുടർന്നാണ് ഇതെന്നും ഗഡ്‌കരി കത്തിൽ പറഞ്ഞിട്ടുണ്ട്.
എൽഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്‌ടി ഇല്ലായിരുന്നു. ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോൾ 18 ശതമാനമാണ് ജിഎസ്‌ടി ചുമത്തിയിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അപകടങ്ങളിൽ സംരക്ഷണം ഉറപ്പാക്കാനാണ് ഇൻഷുറൻസ്. മാത്രമല്ല, 18 ശതമാനം നികുതി ചുമത്തിയത് എൽഐസിയുടെ വളർച്ചയെ ബാധിക്കും. അതിനാൽ ജിഎസ്‌ടി പിൻവലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം.
ലൈഫ് ഇൻഷുറൻസിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകാൻ പോകുന്ന കുറവ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ഐടി കിഴിവ് പുനരാരംഭിക്കൽ, ഇൻഷുറൻസ് കമ്പനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും യൂണിയൻ അറിയിച്ചതായി നിതിൻ ഗഡ്‌കരി പറഞ്ഞു. ഇത് കണക്കിലെടുത്ത്, ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം എന്നിവയിൽ നിന്ന് ജിഎസ്‌ടി പിൻവലിക്കാൻ നിർദേശം നൽകാൻ ധനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. മുതിർന്ന പൗരന്മാരെ ഇത് ബുദ്ധിമുട്ടിലാക്കും എന്നും ഗഡ്‌കരിയുടെ കത്തിൽ പറഞ്ഞിട്ടുണ്ട്.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്‌കരി ധനമന്ത്രിക്ക് കത്തെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |