ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡറായ ഫൗദ് ഷുക്റിനെ (62) ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചു. ശനിയാഴ്ച രാത്രി 11ഓടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഡാഹിയേയിൽ ആയിരുന്നു സംഭവം. മറ്റ് നാല് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. അതേസമയം, മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇയാൾ താമസിച്ച കെട്ടിടം തകർക്കപ്പെട്ടതായി അറിയിച്ചു. ശനിയാഴ്ച ഗോലാൻ ഹൈറ്റ്സിലുണ്ടായ ഹിസ്ബുള്ള ആക്രമണത്തിന്റെ തിരിച്ചടിയായിട്ടാണ് ഫൗദിനെ ഇസ്രയേൽ വധിച്ചത്. ഗോലാനിലുണ്ടായ റോക്കറ്റാക്രമണത്തിൽ 12 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേൽ ആക്രമണത്തെ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു. ഹിസ്ബുള്ള തലവൻ ഹാസൻ നസ്രല്ലയുടെ മുതിർന്ന ഉപദേഷ്ടാവാണ് ഫൗദ്. 1983ൽ 241 യു.എസ് സൈനികരുടെ ജീവനെടുത്ത ബെയ്റൂട്ടിലെ മറൈൻ ബാരക്ക് ബോംബാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണ് ഇയാൾ. ഇയാളെ പറ്റി വിവരം നൽകുന്നവർക്ക് യു.എസ് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |