നേമം: തിരുവനന്തപുരം- നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം ടെര്‍മിനലിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നേറുന്നു. ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും. 78 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നേമത്ത് നടക്കുന്നത്. നിലവിലെ സ്റ്റേഷന്‍ മന്ദിരം പൊളിച്ച് പുതിയത് പണിയും. രണ്ട് പുതിയ പ്‌ളാറ്റ്‌ഫോം കൂടി വരുന്നതോടെ ആകെ നാല് പ്‌ളാറ്റ്ഫോമുകളാകും. പ്‌ളാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് അണ്ടര്‍ഗ്രൗണ്ട് പാതയുണ്ടാകും.
സ്റ്റേഷന് എതിര്‍വശത്തായി 650 മീറ്റര്‍ നീളത്തിലാണ് കോച്ചുകള്‍ കൊണ്ടിട്ട് പണിയുന്നതിനും ഷണ്ടിംഗിനുമുള്ള പിറ്റ്ലൈന്‍ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ഷണ്ടിംഗ് ജോലികള്‍ ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇവിടെ നിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് കൂടി കരമന- കളിയിക്കാവിള ദേശീയപാതയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പോകുന്ന റോഡിലെ പാലം പൊളിച്ച്, മൂന്നിരട്ടി നീളത്തില്‍ പുതിയപാലം നിര്‍മ്മിക്കും. പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായി. പാലത്തിനോടു ചേര്‍ന്നുള്ള കനാല്‍ പാലവും പൊളിക്കും. ദേശീയപാതയില്‍ നേമം സ്‌കൂളിന് തൊട്ടടുത്തുകൂടി ടെര്‍മിനലിലേക്ക് പുതിയ ഫ്‌ലൈഓവര്‍ നിര്‍മ്മിക്കും.
കമ്മിഷനിംഗ് 2026ല്‍
രണ്ടുവര്‍ഷത്തിനുള്ളില്‍ നേമം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യുനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പാത ഇരട്ടിപ്പിക്കല്‍ പണികള്‍ പിന്നെയും വൈകിയേക്കും. നാഗര്‍കോവില്‍ വരെ ലൈന്‍ കടന്നുപോകുന്നിടത്ത് മൂന്ന് തുരങ്കങ്ങളും നിരവധി പാലങ്ങളും പൊളിച്ചുപണിയണം. 16 ലൈനുകളാണ് നേമത്ത് നിര്‍മ്മിക്കാന്‍ റെയില്‍വേ ഉന്നമിടുന്നത്. വിഴിഞ്ഞം തുറമുഖം സജീവമാകുന്നതോടെ നേമം ഭാവിയില്‍ തിരക്കേറിയ റെയില്‍വേ സ്റ്റേഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |