ന്യൂഡൽഹി: സുപ്രസിദ്ധ ഭരതനാട്യം,കുച്ചിപ്പുഡി നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. രാഷ്‌ട്രം മൂന്ന് പദ്മ പുരസ്കാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏഴ് മാസമായി ഐ.സി.യുവിലായിരുന്നു. ഭൗതിക ശരീരം ഇന്ന് രാവിലെ 9 ഡൽഹി ഹൗസ്‌ഘാസിലെ യാമിനി സ്കൂൾ ഓഫ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഗ്രീൻ പാർക്ക് ശ്‌മശാനത്തിൽ.
വിവാഹം വേണ്ടെന്ന് വച്ച് പൂർണമായും നൃത്തത്തിനായി മാറ്റിവച്ച ജീവിതമായിരുന്നു യാമിനിയുടേത്. 1940 ഡിസംബർ 20ന് ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിലാണ് ജനനം. വളർന്നതും നർത്തകിയായി അറിയപ്പെട്ടതുമെല്ലാം തമിഴ്നാട്ടിൽ. സംസ്‌കൃത പണ്ഡിതനായ പിതാവ് പിതാവ് എം. കൃഷ്ണമൂർത്തി യാമിനിയെ അഞ്ചാം വയസിൽ ചെന്നൈയിലെ കലാക്ഷേത്ര നൃത്തവിദ്യാലയത്തിൽ ചേർത്തത് വഴിത്തിരിവായി. കലാക്ഷേത്ര സ്ഥാപക രുഗ്‌മിണി ദേവി അരുണ്ടേൽ, കാഞ്ചീപുരം എല്ലപ്പ പിള്ള, തഞ്ചാവൂർ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പൂർ ഗൗരി അമ്മ തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യവും വേദാന്തം ലക്ഷ്മി നാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂർത്തി, പശുമാർത്തി വേണുഗോപാൽ കൃഷ്ണ ശർമ്മ എന്നിവരുടെ കീഴിൽ കുച്ചിപ്പുഡിയിലും പരിശീലനം നേടി. പങ്കജ് ചരൺ ദാസ്, കേളുചരൺ മൊഹാപത്ര എന്നിവരിൽ നിന്ന് ഒഡിസിയും പഠിച്ചു.
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും യാമിനി കൊണ്ടുവന്ന ക്ലാസിക്കൽ ശൈലികൾ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടി.
തിരുപ്പതി ക്ഷേത്രത്തിലെ ആസ്ഥാന നർത്തകിയായിരുന്നു. 1977-ൽ സംഗീത നാടക അക്കാഡമി അവാർഡ് നേടി. 1990ൽ യാമിനി സ്കൂൾ ഓഫ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ഡൽഹിയിൽ സ്ഥിരതാമസമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |