രാജ്യം വിനേഷിനൊപ്പം
ഇന്ത്യയ്‌ക്ക് നഷ്ടമായത് ഉറച്ച മെഡൽ
അട്ടിമറിയെന്ന് ആരോപണം
നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പാരീസ് : പെൺ പോരാട്ടത്തിന്റെ അഭിമാന പ്രതീകമായി ലോകം നെഞ്ചേറ്റിയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ കണ്ണീർത്തുള്ളിയായി.ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാൽ വനിതകളുടെ 50കിലോ ഫ്രീസ്റ്റൈൽ ഫൈനലിന് വിനേഷിനെ അയോഗ്യയാക്കി. ചരിത്ര ഫൈനലിൽ ഉറപ്പായിരുന്ന മെഡൽ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചിൽ താങ്ങാനാകാത്ത ഭാരമായി. ഫൈനലിൽ അമേരിക്കൻ താരം സാറ ആനിനോട് തോറ്റാൽപ്പോലും വെള്ളിമെഡൽ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഒളിമ്പിക് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡൽ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.
ആഘാതത്തിൽ തളർന്ന വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്റെ അയോഗ്യതയിൽ നിരാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുമായി ഫോണിൽ ചർച്ച നടത്തി. ഉഷ വിനേഷിനെ കണ്ട് ആശ്വസിപ്പിച്ചു. യുണൈറ്റഡ് വേൾഡ് റെസലിംഗിന് അപ്പീലും നൽകി.
കഴിഞ്ഞ ഒളിമ്പിക്‌സിൽ 53 കിലോ വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഇത്തവണ ആ വിഭാഗത്തിൽ അന്തിം പംഗൽ ഒളിമ്പിക്സ് യോഗ്യത നേടിയതോടെയാണ് ശരീരഭാരം കുറച്ച് 50 കിലോയിൽ യോഗ്യത നേടിയത്.
100 ഗ്രാം അധികം
ഗുസ്തി ഉൾപ്പടെ ശരീരഭാരം മാനദണ്ഡമായ മത്സരങ്ങളിൽ ഓരോ ദിവസവും ഭാരം പരിശോധിക്കും.
ചൊവ്വാഴ്ച ആദ്യ മത്സരത്തിന് മുമ്പ് വിനേഷിന് 50കിലോയിൽ താഴെ ആയിരുന്നു. പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി വിജയിച്ചു.
ഈ മത്സരങ്ങളുടെ ക്ഷീണം മാറ്റാൻ വെള്ളം കുടിക്കുകയും ആഹാരം കഴിക്കുകയും ചെയ്തതോടെ രണ്ട് കിലോയോളം ചൊവ്വാഴ്ച രാത്രി കൂടി.
ഇത് കുറയ്ക്കാൻ രാത്രി ഉറക്കമിളച്ച് വർക്കൗട്ട് ചെയ്തു. ജഴ്സിയുടെ ഇറക്കം കുറച്ചും മുടി മുറിച്ചും രക്തം ഊറ്റിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.നൂറ് ഗ്രാം കൂടുതലായിരുന്നു
വിനേഷിനെ അയോഗ്യയാക്കിയതോടെ സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബയുടെ യൂസ്നെയിൽസ് ഗുസ്മാനെ ഫൈനലിലേക്ക് പ്രവേശിപ്പിച്ചു.
പിന്നിൽ ചതി ?
ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷണിനെതിരെ ജൂനിയർ താരങ്ങൾ ലൈംഗിക പീഡന പരാതി നൽകിയപ്പോൾ തെരുവിൽ സമരം നയിച്ചത് വിനേഷായിരുന്നു. ഇത് കായിക മേലാളന്മാരുടെ അപ്രീതിക്ക് ഇരയാക്കി. അതുകൊണ്ടു തന്നെ പാരീസിൽ ചതിയുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്.
താരങ്ങളുടെ ഭക്ഷണവും മറ്റുകാര്യങ്ങളും നോക്കുന്നത് കോച്ച് ഉൾപ്പടെയുള്ള സപ്പോർട്ടിംഗ് സ്റ്റാഫാണ്. ഭാരം കൂടുന്ന രീതിയിലുള്ള ഭക്ഷണമോ മറ്റോ സപ്പോർട്ടിംഗ് സ്റ്റാഫ് വിനേഷിന് നൽകിയിരുന്നോ എന്നും സംശയമുണ്ട്. ഇന്ത്യയിൽ വച്ച് ഒളിമ്പിക് ട്രയൽസ് നടന്നപ്പോൾ ഇതുപേടിച്ച് ക്യാമ്പിലെ ഭക്ഷണം വിനേഷ് ഒഴിവാക്കിയിരുന്നു.
ഇന്നലെ ഭാരപരിശോധനയിൽ പരാജയപ്പെട്ടപ്പോൾ കൃത്യസമയത്ത് അപ്പീൽ നൽകാൻ ഷെഫ് ഡി മിഷൻ ഉൾപ്പടെ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
അട്ടിമറി സാദ്ധ്യത :
വിജേന്ദർ സിംഗ്, ബോക്സിംഗ് ഒളിമ്പ്യൻ
വിനേഷിന്റെ അയോഗ്യതയിൽ അട്ടിമറി സാദ്ധ്യതയുണ്ട്. നൂറ് ഗ്രാം ഭാരം കുറയ്‌ക്കുക വലിയ കാര്യമല്ല. കായിക താരങ്ങൾക്ക് ഒറ്റ ദിവസം കൊണ്ട് അഞ്ചും ആറും കിലോ കുറയ്ക്കാൻ കഴിയും. വലിയ മത്സരങ്ങൾക്ക് എങ്ങനെ ഭാരം നിയന്ത്രിക്കണമെന്ന് അറിയാത്ത താരമല്ല വിനേഷ്. ഈ പെൺകുട്ടി ഏറെ അനുഭവിച്ചതാണ്.
ഈ തിരിച്ചടി വേദനിപ്പിക്കുന്നു. നിരാശ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. വിനേഷ് , നിങ്ങൾ ചാമ്പ്യൻമാരുടെ ചാമ്പ്യനാണ്.അതിജീവനത്തിന്റെ പ്രതീകമാണ്. വെല്ലുവിളികളെ തലയുയർത്തി നേരിടാൻ കഴിവുള്ളതിനാൽ കരുത്തോടെ തിരിച്ചുവരണം.
- പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്നത്തെ പ്രതീക്ഷകൾ
വൈകിട്ട് 5.30 ന് ഹോക്കി ടീം വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനെ നേരിടും.
രാത്രി 11.55ന് ജാവലിൻ ത്രോ ഫൈനലിൽ നീരജ് ചോപ്ര മത്സരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |