കോട്ടയം : കള്ളടാക്സികളും അനധികൃതമായി റെന്റ് എ കാറുകളും നിരത്ത് കീഴടക്കിയിട്ടും നടപടിയെടുക്കാനാകാതെ മോട്ടോർവാഹനവകുപ്പ്. പെർമിറ്റുള്ള ടാക്സികളേക്കാൾ കൂടുതൽ സ്വകാര്യ കാറുകൾ വാടക കുറച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ ടാക്സിക്കാർ ചേർന്ന് കള്ളടാക്സി പിടികൂടിയിരുന്നു. ഗൾഫിൽ നിന്ന് അവധിക്കെത്തുന്നവർക്ക് വാടകയ്ക്ക് നൽകിയും നാട്ടിൻപുറങ്ങളിലെ ചെറിയ ഓട്ടങ്ങൾ മുതൽ ഹോട്ടലുകൾക്കും മറ്റും താത്ക്കാലികമായി ഉടമസ്ഥത കൈമാറിയതായി രേഖയുണ്ടാക്കിയുമാണ് കള്ളടാക്സികൾ കളംപിടിക്കുന്നത്.
ഇതോടെ നികുതിയിനത്തിൽ സർക്കാരിന് ലക്ഷങ്ങളാണ് നഷ്ടം. പരാതികൾ വർദ്ധിച്ചതോടെ പരിശോധന കർശനമാക്കാൻ നിർദേശിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ മഞ്ഞ ബോർഡിൽ കറുത്ത അക്കങ്ങളുള്ള ടാക്സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ആയിരം രൂപയ്ക്ക് മുകളിലാണ് വാടകയായി ഈടാക്കുന്നത്. കാർ റെന്റിനെടുത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഓണമെത്തിയതോടെ ടാക്സികൾക്ക് ക്ഷാമമാകുന്നതും ഇവർക്ക് സഹായകമാകുകയാണ്.
മുതലെടുത്ത് നിയമത്തിൽ പഴുത്
'സ്വകാര്യ കാറുകളും 7 സീറ്റ് വാഹനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിറ്റതായി രേഖയാക്കാം. 45 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറിയാൽ മതി. ഈ നിയമത്തിന്റെ പഴുതിലാണ് ഈ രീതിയിൽ കൈമാറ്റം കാണിച്ച വാഹനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയ്ക്കായി ടാക്സി പെർമിറ്റില്ലാതെ മാസവാടകയ്ക്ക് നൽകി സർവീസ് നടത്തുന്നത്.
വാടകയ്ക്ക് കൊടുക്കാനും നിയമം
നമ്പർ പ്ലേറ്റ് കറുത്ത ബോർഡിൽ മഞ്ഞ നിറത്തിൽ
പ്രത്യേക ലൈസൻസും സർട്ടിഫിക്കറ്റുമുള്ള സ്ഥാപനം വേണം
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് കള്ള ടാക്സികൾക്ക് സമം
കള്ളടാക്സി പിടിച്ചാൽ
പിഴ : 15,000
15 ദിവസം കസ്റ്റഡിയിൽ
'' കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. ടാക്സി തൊഴിലാളികൾ കള്ള ടാക്സിക്കെതിരെ വിവരങ്ങൾ തരുന്നുണ്ട്''
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |