ന്യൂഡൽഹി : ആഗസ്റ്റ് 11ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകനായ അനസ് തൻവീർ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഏതു നഗരത്തിൽ പരീക്ഷയെഴുതേണ്ടി വരുമെന്ന് ജൂലായ് 31ന് മെഡിക്കൽ സയൻസസ് ദേശീയ പരീക്ഷാ ബോർഡ് വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നൽകിയത് ഇന്നലെയാണ്. മറ്റന്നാൾ പരീക്ഷയും. ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഇതു കാരണം യഥാസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വിശാൽ സോറൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പരീക്ഷാ ക്രമക്കേടുകൾ തടയാനാണ് നടപടിയെന്ന് അധികൃതർ പറയുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സൗകര്യപ്രദമായ നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും അനുവദിക്കുകയും, പരീക്ഷാതീയതി പുതുക്കി നിശ്ചയിക്കുകയും ചെയ്യണം. ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ പരീക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. രണ്ടു ബാച്ചുകളായിട്ടാണ് പരീക്ഷ. അതിനായി സ്വകരിച്ചിരിക്കുന്ന ഫോർമുല എന്തെന്ന് പരീക്ഷാർത്ഥികൾക്ക് അറിയില്ലെന്നും ഹർജിയിൽ ആശങ്ക ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |