തിരുവനന്തപുരം: ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ അടക്കം മുതിർന്ന ഐ. എ.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുന്നു. രബീന്ദ്രകുമാർ കേന്ദ്ര സഹകരണ മന്ത്രാലയത്തിൽ അഡി. സെക്രട്ടറിയായാവും. ഏഷ്യൻവികസന ബാങ്കിൽ പ്രിൻസിപ്പൽ ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റായ സഞ്ജീവ് കൗശിക് മടങ്ങിയെത്തും. അദ്ദേഹത്തെ ധനസെക്രട്ടറിയാക്കിയേക്കും.
റവന്യൂ (ദേവസ്വം) സെക്രട്ടറിയും അമൃത് മിഷൻ ഡയറക്ടറുമായ എം.ജി. രാജമാണിക്യത്തിന് അമേരിക്കയിൽ ഉപരിപഠനത്തിന് ആഗസ്റ്റ് 5 മുതൽ 2025 ജൂൺ 20വരെ അവധി അനുവദിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡി.ഐ.ജി നിശാന്തിനിയും അവധിയിൽ പോവും.
ചീഫ് ഇലക്ടറൽ ഓഫീസർ സഞ്‌ജയ് കൗൾ സാംസ്കാരിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും ജലവിഭവ സെക്രട്ടറി അശോക് കുമാർ സിംഗ് ഇ. എസ്. ഐ ഡയറക്ടർ ജനറലായുമാണ് പോവുന്നത്. ജലഅതോറിട്ടി എം.ഡി. ഭണ്ഡാരി സ്വാഗത് രൺവീർചന്ദും ഡെപ്യൂട്ടേഷനിൽ പോകും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സുമൻബില്ലയെ കേന്ദ്രസർവീസിലേക്ക് മാറ്റിയിരുന്നു. കേരള കേഡറിലെ മനോജ് ജോഷി, രാജേഷ് കുമാർ സിംഗ് അടക്കം19പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തിരുവനന്തപുരം കളക്ടർമാരായിരുന്ന നവജ്യോത് ഖോസ പഞ്ചാബ് - ഹരിയാന സെൻസസ് ഡയറക്ടറായും എസ്.വെങ്കടേസപതി തുറമുഖ - ഷിപ്പിംഗ് ഡയറക്ടറായും കേന്ദ്രത്തിലുണ്ട്. ജോഷി മൃൺമയി ശശാങ്ക് കാബിനറ്റ് സെക്രട്ടേറിയറ്റിലുമുണ്ട്. 18ഐ.പി.എസുകാരും 15ഐ.എഫ്.എസുകാരും കേന്ദ്രഡെപ്യൂട്ടേഷനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |