1984 ജൂലായ് രണ്ട്. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ ഏലത്തോട്ടത്തിന് സമീപത്ത് ഉരുൾപൊട്ടി. കൂറ്റൻ മരങ്ങളും പാറക്കെട്ടുകളും മലവെള്ളത്തോടൊപ്പം കുത്തിയൊലിച്ചപ്പോൾ നഷ്ടമായത് 14 ജീവനുകൾ. ഇതിൽ പതിനൊന്നു പേർ ആദിവാസി വിഭാഗത്തിൽപെട്ടവർ. ദുരന്തത്തിനിരയായവരിൽ പത്തുപേരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ല. ചാലിയാറിൽ നിന്ന് ചിലരുടെ മൃതദേഹങ്ങൾ അന്നും കണ്ടെടുത്തിരുന്നു. അതിൽ പലതും ശരീരഭാഗങ്ങൾ. ഇപ്പോഴുണ്ടായ ദുരന്തത്തിലും ചിലരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത് ചാലിയാറിൽ നിന്നാണ്. അന്ന് ഇന്നത്തെപ്പോലെ തെരച്ചിലിന് വലിയ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
ഉരുൾപൊട്ടലിൽ കാണാതായ മകന്റെ വലതുകൈ മാത്രം കിട്ടിയപ്പോൾ അതുനോക്കി വിലപിക്കുന്ന അമ്മയുടെ ദൃശ്യം ഏറെ ഹൃദയഭേദകമായിരുന്നു. ഇൗ ലേഖകനും അതിന് സാക്ഷ്യം വഹിച്ചു. മകന്റെ കൈയൊഴികെയുള്ള ശരീരത്തിനുവേണ്ടി ഉരുൾപൊട്ടിയ മേഖലയിൽ പിന്നീട് ആ അമ്മ കരഞ്ഞുകൊണ്ട് നടക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചത്ത പന്നിയുടെ ജഡം പൊലീസ് ജീപ്പിൽ ഇടാൻ താത്പര്യം കാട്ടിയത് അന്ന് ഏറെ വിവാദമായിരുന്നു.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇൗ പ്രദേശം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലനിരകളാണ്. നീലഗിരി, കുടക് മലനിരകളും ഇതുപോലെതന്നെ. പരിസ്ഥിതി ലോലവും ജൈവസമ്പത്ത് ഏറെ ഉള്ളതുമായ പ്രദേശങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്ത് തേയില തോട്ടങ്ങൾക്കുവേണ്ടി ഇവിടെ വൻതോതിൽ മരങ്ങൾ മുറിച്ചിരുന്നു. ബ്രിട്ടീഷുകാർ തുടങ്ങിവച്ച മരം മുറി സ്വാതന്ത്ര്യാനന്തരം എസ്റ്റേറ്റ് ഉടമകൾ തുടർന്നു.
വനസമ്പത്തിന്റെ ചൂഷണവും നടന്നു. വ്യാപകമായ തോതിൽ മരങ്ങൾ വെട്ടിമാറ്റിയ ബ്രീട്ടീഷുകാർ ആ സ്ഥലങ്ങളിൽ തേക്ക് വച്ചുപിടിപ്പിച്ചു. തേക്കിൻ തോട്ടമാണ് ഇന്ന് വയനാട്ടിലേറെയും. ഇവയുടെ അടിഭാഗത്ത് ഒരു ചെടിപോലും വളരില്ല. ഇക്കാര്യം വനം വകുപ്പിനും അറിയാം. എന്നിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വയനാടിന്റെ കാർഷിക മേഖലയിലും വൻ തകർച്ച നേരിട്ടു. കാലാവസ്ഥയിലും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങി.
തകിടം മറിഞ്ഞ്
കാർഷിക മേഖല
കാർഷിക ജില്ലയായ വയനാട്ടിൽ കാലാവസ്ഥയിൽ പെട്ടെന്നു വന്ന മാറ്റം അധികൃതരുടെ കണ്ണ് തുറപ്പിച്ചില്ല. പുൽപ്പളളിയിലാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്നത്. അവിടെ കാലാവസ്ഥയിൽ വലിയ മാറ്റം വന്നു. കർണ്ണാടകയിലെപോലെ ചുട്ടുപൊളളുന്ന കാലാവസ്ഥയാണ് പുൽപ്പളളിയിലും. അതോടെ കാർഷിക മേഖല തകിടം മറഞ്ഞു. കുരുമുളക് വളളികൾ ഉണങ്ങിക്കരിഞ്ഞു. കാർഷിക മേഖലയിലെ ഈ വൻ തകർച്ചയുടെ തുടക്കം 1980 കാലത്താണ്. തേക്കിൻ തോട്ടങ്ങൾ ഉപേക്ഷിക്കാനും കർഷകരെ കാർഷിക വൃത്തിയിൽ ഉറപ്പിച്ചു നിറുത്താനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യമുയരുന്നുണ്ട്. പാരിസ്ഥിതിക പ്രാധാന്യമുളള പശ്ചിമഘട്ട മലനിരകളിൽ ഉരുൾപൊട്ടലുകൾ തുടർക്കഥയാകുന്നു.
(കാപ്പിക്കളത്തെ ഉരുൾപൊട്ടൽ..
അതേക്കുറിച്ച് നാളെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |