ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ഈമാസം 20 വരെ നീട്ടി ഡൽഹി റൗസ് അവന്യു കോടതി. കേജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കി. അതേസമയം, കേജ്‌രിവാളിനെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം ആഗസ്റ്ര് 12ന് പരിഗണിച്ചേക്കും. ഇ.ഡി കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ ഇക്കഴിഞ്ഞ ജൂൺ 26നാണ് സി.ബി.ഐ അന്വേഷണസംഘം അറസ്റ്ര് രേഖപ്പെടുത്തിയത്.
സുനിതയെ സന്ദർശിച്ച് ഉദ്ധവ്
ശിവസേന ഉദ്ധവ് വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചു. കേജ്‌രിവാളിന്റെ മാതാപിതാക്കളെയും കണ്ടു. മകൻ ആദിത്യ താക്കറെ, പാർട്ടിയിലെ മുതിർന്ന നേതാവ് സഞ്ജയ് റൗട്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു. ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സിസോദിയയുടെ
ജാമ്യാപേക്ഷയിൽ
ഇന്ന് വിധി
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക തീരുമാനമെടുക്കുന്നത്. 17 മാസത്തിലേറെയായി തീഹാർ ജയിലിൽ കഴിയുകയാണ് സിസോദിയ. 2023 ഫെബ്രുവരി 26ന് സി.ബി.ഐയും മാർച്ച് ഒൻപതിന് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിചാരണ അവസാനിക്കാൻ ഇനിയും എത്രകാലമെടുക്കുമെന്ന് കോടതി ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |