തിരുവനന്തപുരം: സ്വന്തം അദ്ധ്വാനത്തിൽ സ്വരുക്കൂട്ടി മാതാപിതാക്കൾക്ക് വീടുവയ്ക്കാൻ വാങ്ങിയ 20 സെന്റ് സ്ഥലം വയനാട് ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സർക്കാരിന് കൈമാറി വയനാട് കോട്ടത്തറ സ്വദേശി അജിഷ. ഭർത്താവ് ഹരിദാസിനും മകൻ ഹരേശ്വറിനും ഒപ്പം ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ഭൂമിയുടെ രേഖകൾ കൈമാറി. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്ന് 30 കിലോമീറ്ററിനകലെ കമ്പളക്കാട്ടാണ് ഭൂമി.
തൃശൂർ കെ.എസ്.എഫ്.ഇ ഈവനിംഗ് ബ്രാഞ്ചിൽ സ്‌പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ അജിഷ കർഷകനായ പിതാവ് ജയചന്ദ്രനും അമ്മ അംഗൻവാടി ഹെൽപ്പറായ ഉഷാകുമാരിക്കും വീടുവയ്ക്കാനാണ് 2009ൽ ഈ ഭൂമി വാങ്ങിയത്. കർഷകനായ അച്ഛന്റെ മകളായതുകൊണ്ട് അദ്ധ്വാനത്തിന്റെ വില നന്നായറിയാം. ഇതുവരെ വിയർപ്പൊഴുക്കി സമ്പാദിച്ചതെല്ലാം ഉരുളെടുത്തതോടെ ജീവിതം ചോദ്യചിഹ്നമായി മാറിയവരുടെ വേദനയ്ക്കു നേരെ മുഖം തിരിക്കാനാവില്ല. അതിനാലാണ് തന്നാൽ കഴിയുന്ന സഹായം നൽകാൻ അജിഷ തീരുമാനിച്ചത്.
അജിഷയെ 18 വർഷം മുമ്പാണ് തൃശൂർ സ്വദേശി ഹരിദാസ് വിവാഹം ചെയ്തത്. മുളങ്കുന്നത്തുകാവിലാണ് ഇപ്പോൾ താമസം. ഹരിദാസ് തൃശൂർ മെഡിക്കൽ കോളേജ് സി.എസ്.ആർ വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. മക്കളായ അനന്തകൃഷ്ണനും (പ്ളസ് വൺ), ഹർഷവർദ്ധനും (മൂന്നാം ക്ളാസ്), ഹരേശ്വറും (ഒന്നാം ക്ളാസ്) തൃശൂർ വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്.
അജിഷയുടെ അനുജത്തി ആതിര വയനാട്ടിൽ ജില്ലാ ക്ഷേമനിധി ഓഫീസിൽ ഇൻഫർമേഷൻ ഓഫീസറാണ്. അനുജൻ അക്ഷയ് കെ.എസ്.ഇ.ബി ജീവനക്കാരനും. അനുജനൊപ്പമാണ് അച്ഛനും അമ്മയും താമസിക്കുന്നത്.
''ഇപ്പോഴത്തെ സാഹചര്യത്തിൽ തലചായ്ക്കാൻ ഇടം നഷ്ടമായവരെ സഹായിക്കുകയാണ് പ്രധാനമെന്ന് തോന്നി. ഭർത്താവും തീരുമാനത്തോട് യോജിച്ചു
-അജിഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |