മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദ്ധസംഘം ഇന്ന് പരിശോധിക്കും. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധമേഖലകളിലേയും അപകടസാദ്ധ്യതകൾ സംഘം വിലയിരുത്തും. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണു സംഭവിച്ചതെന്നും സംഘം വിലയിരുത്തും. വിദഗ്ദ്ധപരിശോധനയ്ക്കുശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ദ്ധസംഘം ശുപാർശ ചെയ്യും.
സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.ഡബ്ല്യൂ.ആർ.എം) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ. ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാമനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ദ്ധസംഘത്തിലുള്ളത്.
കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദഗ്ദ്ധ സമിതിയുടെ ആദ്യയോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, ഒ. ആർ. കേളു, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി കെ. സേതുരാമൻ, ഡി.ഐ.ജി തോംസൺ ജോസ്, സ്‌പെഷ്യൽ ഓഫീസർ സീറാം സാംബശിവ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പി. തപോഷ് ഭസുമദാരി, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ പി.ബി. ബൈജു, പൊലീസ് സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസർ അരുൺ കെ. പവിത്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |