കൊച്ചി: കഞ്ചാവ് കേസുമുതൽ അതീവ ദുരൂഹമായ കൊലപാതക കേസുകൾ വരെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാറിന്റെ കൈയിൽ കിട്ടിയാൽ തെളിയിച്ച ചരിത്രമേയുള്ളൂ. അന്വേഷണ മികവിന് രാഷ്ട്രപതിയുടെ സുത്യർഹസേവനത്തിനുള്ള മെഡലും വൈക്കംകാരനെ തേടിയെത്തിയത്. സേനയുടെ ഭാഗമായത് മുതൽ ഇന്നുവരെ കളങ്കം കേൾപ്പിക്കാത്ത അന്വേഷണവും ജനസേവനത്തിന്റെ മാതൃകയുമാണ് പി. രാജ്കുമാറിനെ മെഡലിന് അർഹനാക്കിയത്.
പോയവർഷം അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡലിനും രാജ്കുമാർ അർഹനായിരുന്നു.
''മെഡൽ നേട്ടം ഏറെ അഭിമാനം ഉളവാക്കുന്നതാണ്. ജോലിയും വ്യക്തിപരമായ ജീവിതവും കൂട്ടിക്കുഴയ്ക്കാറില്ല. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭാവിയിലും സദാജാഗരൂകനായിരിക്കും,"" പി. രാജ്കുമാർ കേരളകൗമുദിയോട് പ്രതികരിച്ചു.
കോട്ടയം വൈക്കം സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ രാജ്കുമാർ 2003 ലാണ് കണ്ണൂരിൽ എസ്.ഐയായത്. എസ്.ഐയായും സി.ഐയായും എറണാകുളത്തും പിന്നീട് കോട്ടയം ജില്ലയിലും സേവനമനുഷ്ടിച്ചു. 2021ൽ ശാസ്താംകോട്ടയിലെ പ്രഥമ ഡിവൈ.എസ്.പിയായി. വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണം, മത്സരപ്പരീക്ഷകൾ എഴുതുന്നവർക്ക് പ്രചോദനം നൽകുന്ന ക്ളാസുകൾ തുടങ്ങിയവ ആവിഷ്കരിച്ച് നടപ്പാക്കി. വൈക്കം ചെമ്പിനടുത്തുള്ള മറവൻതുരുത്ത് രാജ്ഭവനിൽ പുരുഷോത്തമൻ, രമണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷ തലയോലപ്പറമ്പ് സ്വദേശിനിയും വൈക്കം എസ്.എൻ.ഡി.പി ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമാണ്.
കേസ് അന്വേഷണങ്ങളിലെ മികവുകൾ
സൂര്യനെല്ലിക്കേസ് പ്രതി ധർമ്മരാജനെ കർണാടകയിൽ നിന്ന് പിടികൂടിയത് രാജ്കുമാറും സംഘവുമായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും ഏറെ ബുദ്ധിമുട്ടിയാണ്. ഇരട്ട നരബലി കേസന്വേഷണ സംഘത്തിലും രാജ്കുമാറുണ്ടായിരുന്നു.2022 ജൂണിലാണ് രാജ്കുമാർ വീണ്ടും കൊച്ചി സിറ്റി പൊലീസിലേക്ക് മടങ്ങിയെത്തുന്നത്. എറണാകുളം അസി. പൊലീസ് കമ്മിഷണറായി. തുടർച്ചയായി കൊലപാതകക്കേസുകൾ പൊലീസിന് വെല്ലുവിളിയായഘട്ടമായിരുന്നു അത്. പനമ്പിള്ളിനഗറിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടയാളെ നേപ്പാൾ വരെ പിന്തുടർന്ന് കണ്ടെത്തി. കലൂരിൽ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൊലപാതകക്കേസിലെ പ്രതിയെ കുടുക്കിയതായിരുന്നു മറ്റൊന്ന്. പാലാരിവട്ടത്തെ നൈജീരിയൻ സ്വദേശിയുൾപ്പെട്ട ലഹരിവേട്ടയും സേനയ്ക്ക് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |